അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയതിനെ തുടര്‍ന്ന് മുന്‍ പെറു പ്രസിഡണ്ട് സ്വയം തലയ്ക്ക് വെടിവെച്ച് മരിച്ചു

പെറു: കോഴക്കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്യാന്‍ വാതിക്കല്‍ എത്തിനില്‍ക്കേ മുന്‍ പെറു പ്രസിഡന്റ് അലന്‍ ഗാര്‍ഷ്യ സ്വയം തലയ്ക്ക് വെടിവെച്ച് മരിച്ചു. കോടികളുടെ അഴിമതിയായ ലാറ്റിന്‍ അമേരിക്കന്‍ അഴിമതി ആരോപണത്തിന്റെ പേരിലാണ് ബുധനാഴ്ച്ച സന്ധ്യയോടെ പോലീസ് ഗാര്‍ഷ്യയുടെ വീട്ടിലെത്തുന്നത്. പോലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ആത്മഹത്യ ചെയ്യാന്‍ ഗാര്‍ഷ്യ പദ്ധതിയിട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ഏറാസ്മോ റെയ്‌ന മുന്‍പുതന്നെ ചില പ്രാദേശിക മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നതാണ്. സ്വയം വെടിവെച്ച ഗാര്‍ഷ്യയെ തലസ്ഥാനമായ ലിമയിലുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

”അലന്‍ ഗാര്‍ഷ്യയുടെ മരണത്തില്‍ ഞാന്‍ അങ്ങേയറ്റം ദു:ഖിതനാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു”, ഗാര്‍ഷ്യയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് കൊണ്ട് പെറുവിന്റെ നിലവിലെ പ്രസിഡണ്ട് മാര്‍ട്ടിന്‍ വിസ്‌കാര പ്രഖ്യാപിച്ചു. ബ്രസീല്‍ കെട്ടിടനിര്‍മ്മാണ ഭീമന്‍ ഓഡ്‌ബ്രെക്റ്റില്‍ നിന്നും 2006 -2011 കാലഘട്ടത്തില്‍ കോടികള്‍ കോഴ വാങ്ങിച്ചു എന്നതായിരുന്നു ഗാര്‍ഷ്യയ്ക്കെതിരായ കേസ്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് ഗാര്‍ഷ്യ ആരോപണങ്ങളെ മുഴുവന്‍ നിഷേധിക്കുകയായിരുന്നു. ഇത് ഒരു ദേശീയ ദുരന്ത ദിനമാണെന്നായിരുന്നു പെറു കോണ്‍ഗ്രസ് നേതാവ് ആല്‍ബര്‍ട്ടോ ക്വിന്റണില്ല ദി ഗാര്‍ഡിയനോട് പറഞ്ഞത്.

ഗാര്‍ഷ്യയെ കസ്റ്റഡിയിലെടുക്കാനായി പോലീസ് എത്തിയപ്പോള്‍ തനിക്ക് ഒന്ന് ഫോണ്‍ വിളിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടാണ് ഗാര്‍ഷ്യ കിടപ്പുമുറിയില്‍ കയറി കതകടച്ചതെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഗാര്‍ഷ്യ അകത്ത്‌പോയി നിമിഷങ്ങള്‍ക്കകം വെടിയൊച്ച കേട്ടുവെന്നും അപ്പോള്‍ തന്നെ പോലീസ് മുറി കുത്തിതുറന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മുറി തുറക്കുമ്പോള്‍ തലയില്‍ വെടിയുണ്ട തറച്ച് ചോരവാര്‍ന്ന നിലയില്‍ ഗാര്‍ഷ്യ കസേരയില്‍ ഇരിക്കുകയായിരുന്നു. മിലിറ്ററിയില്‍ നിന്നും സമ്മാനമായി ലഭിച്ച നാലോ അഞ്ചോ ആയുധങ്ങള്‍ ഗാര്‍ഷ്യയുടെ കൈവശം ഉണ്ടാകാറുള്ളതായി അദ്ദേഹത്തിന്റെ പരിചയക്കാര്‍ വെളിപ്പെടുത്തുന്നു. അതില്‍ ഒരു തോക്ക് തന്നെയാണ് ഇന്നലെ ഗാര്‍ഷ്യ ആത്മഹത്യയ്ക്കായി ഉപയോഗിച്ചത്.

Share this news

Leave a Reply

%d bloggers like this: