16 വര്‍ഷമായി മാസ്റ്റര്‍ കാര്‍ഡ് യുകെ ഉപഭോക്താക്കളില്‍ നടത്തിവന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് യുകെ അന്വേഷണം ആരംഭിക്കുന്നു…

ലണ്ടന്‍: കഴിഞ്ഞ 16 വര്‍ഷമായി മാസ്റ്റര്‍ കാര്‍ഡ് യുകെ ഉപഭോക്താക്കളില്‍ നിന്നും അമിത തുക ഈടാക്കി അവരെ വഞ്ചിക്കുകയാണെന്ന പരാതിന്മേല്‍ യുകെ കോടതി ഉടന്‍ കേസെടുക്കുമെന്ന് സൂചന. മാസ്റ്റര്‍ കാര്‍ഡിനെതിരെയുള്ള ആരോപണങ്ങള്‍ ശരിയെന്ന് കണ്ടെത്തിയാല്‍ മാസ്റ്റര്‍ കാര്‍ഡ് കമ്പനി ഓരോ ഉപഭോക്താവിനും ശരാശരി 300 യൂറോ (ഏകദേശം 23580 രൂപ)നഷ്ടപരിഹാരം നല്‍കേണ്ടതായി വരും. 46 മില്യണിലധികം മാസ്റ്റര്‍ കാര്‍ഡ് ഉപഭോക്താക്കളുള്ള യുകെയില്‍ ഇത്രയും ഭീമമായ തുക ഓരോരുത്തര്‍ക്കും നഷ്ടപരിഹാരമായി നല്‍കേണ്ടി വരുന്നത് യുകെയുടെ നിയമപോരാട്ടങ്ങളുടെ ചരിത്രത്തിലെ തന്നെ വളരെ സുപ്രധാന സംഭവമായിരിക്കുമെന്നാണ് ആഗോള മാധ്യമങ്ങളുടെ വിലയിരുത്തല്‍.

യുകെയുടെ മുന്‍ സാമ്പത്തിക ഓംബുഡ്‌സ്മാനായിരുന്ന വാള്‍ട്ടര്‍ മെറിക്സാണ് മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള സാമ്പത്തിക ഇടപാടുകളില്‍ വലിയ രീതിയിലുള്ള ചൂഷണം നടക്കുന്നുണ്ടെന്ന് ആദ്യം ആരോപിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് കോടതിക്ക് മുമ്പിലെത്തിയ കേസാണ് ഇപ്പോള്‍ പുനപ്പരിശോധിക്കുന്നത്. 1992 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തില്‍ മാസ്റ്റര്‍ കാര്‍ഡ് ഉപഭോക്താക്കളില്‍ നിന്നും ന്യായമായി ചുമത്തേണ്ടുന്ന തുകയേക്കാള്‍ കൂടുതല്‍ പൈസ സേവന നികുതി ഇനത്തില്‍ ഈടാക്കിയെന്നാണ് ആരോപണം. ട്രാന്‍സാക്ഷന്‍ നിരക്കുകള്‍ നിയമ വിരുദ്ധമായി വര്‍ധിപ്പിച്ച് മാസ്റ്റര്‍ കാര്‍ഡ് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നായിരുന്നു മെറിക്‌സന്റെ പരാതി.

‘മാസ്റ്റര്‍ കാര്‍ഡുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്താനുള്ള കോടതിയുടെ തീരുമാനത്തില്‍ എനിക്ക് സന്തോഷം തോന്നുന്നുണ്ട്. 12 വര്‍ഷത്തോളമായി അവരിങ്ങനെ പരസ്യമായി നിയമലംഘനം നടത്താന്‍ തുടങ്ങിയിട്ട്. തങ്ങള്‍ നിയമം ലംഘിക്കുന്നുവെന്ന് അവര്‍ തുറന്ന് സമ്മതിച്ചിട്ടുപോലുമുണ്ട്. ഈ നീണ്ട കാലമത്രയും അവര്‍ ഉപഭോക്താക്കളില്‍ നിന്നും ധാരാളം പണം വെട്ടിച്ചിട്ടുണ്ട്.’ മെറിക് ദി ഗാര്‍ഡിയനോട് പറഞ്ഞു. 1992 മുതല്‍ 2008 വരെയുള്ള കാലത്ത് യുകെയില്‍ താമസിച്ചിരുന്നുവെന്ന് തെളിയിക്കുന്ന എല്ലാവര്‍ക്കും പരമാവധി 300 യൂറോ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും ‘തനിക്ക് ഈ തുക വേണ്ടെ’ന്ന് രേഖാമൂലം എഴുതി നല്‍കിയവരെ മാത്രം ഒഴിവാക്കിയാല്‍ മതിയെന്നുമാണ് മെറിക്കിന്റെ പക്ഷം.

Share this news

Leave a Reply

%d bloggers like this: