ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ പ്രതിസന്ധി രൂക്ഷമായതോടെ പൂര്‍ണമായും സര്‍ക്കാരിന്റെ വ്യോമ ഗതാഗതം ഇനി സ്വകര്യവത്കരണത്തിന്റെ പാതയിലേക്ക്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ആണ് പ്രഖ്യാപനം നടത്തിയത്. എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണ പ്രക്രിയ ഏറ്റവും അടുത്തു തന്നെ ആരംഭിക്കാനും മികച്ച കരാര്‍ നേടാനുമുള്ള നടപടിയിലാണെന്നും ഹര്‍ദീപ് സിംഗ് വ്യക്തമാക്കി.
നേരത്തെ എയര്‍ ഇന്ത്യ 76 ശതമാനം ഓഹരികള്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നൂറ് ശതമാനം ഓഹരികളും സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചത്. നേരത്തെ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നീതി ആയോഗ് ശുപാര്‍ശ ചെയ്തിരുന്നു. മറ്റ് രാജ്യങ്ങളില്‍ സര്‍ക്കാര്‍ വിമാന സര്‍വീസ് നഷ്ടത്തിലായപ്പോള്‍ ഇതേ മാതൃക തന്നെ സ്വീകരിച്ച് ലാഭത്തിലായി എന്നാണ് നീതി ആയോഗ് പറയുന്നത്.
ബ്രിട്ടീഷ് എയര്‍വെയ്‌സ്, ജപ്പാന്‍ എയര്‍ലൈന്‍സ്, ആസ്ട്രിയന്‍ എയര്‍ തുടങ്ങിയ പല രാജ്യങ്ങുടെയും സര്‍വ്വീസുകള്‍ നഷ്ടത്തിലായതോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടായിരുന്ന ഓഹരികള്‍ വിറ്റഴിച്ച് കമ്പനി സ്വകാര്യവത്കരിക്കുകയും പിന്നീടത് ലാഭത്തിലാവുകയും ചെയ്തിരുന്നുവെന്നാണ് നീതി ആയോഗ് ചൂണ്ടി കാട്ടുന്നത്. ഇന്ധനം നിറച്ച വകയില്‍ എയര്‍ ഇന്ത്യ ഇന്ധന കമ്പനികള്‍ക്ക് വന്‍ കുടിശിക വരുത്തിയതിനാല്‍ ഇനി മുതല്‍ എയര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഇന്ധനം നല്കാന്‍ കഴിയില്ലെന്ന് ചില കമ്പിനികള്‍ വ്യക്തമാക്കിയിരുന്നു.