അയര്‍ലന്‍ഡിലെ വര്‍ക്ക് പെര്‍മിറ്റ് സംവിധാനത്തില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍. യൂറോപ്യന്‍ എക്കണോമിക് ഏരിയയ്ക്ക് (EEA) പുറത്തുനിന്നുള്ള ജോലിക്കാരുടെ ആവശ്യകത വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം.
വരുന്ന Autumn സീസണില്‍ തന്നെ പുതുക്കിയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിലൂടെ വര്‍ക്ക് പെര്‍മിറ്റ് സംവിധാനം കൂടുതല്‍ ഫ്ലെക്സിബിള്‍ ആക്കാനും, ലേബര്‍ മാര്‍ക്കറ്റുകളിലെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതകള്‍ നികത്താനും കഴിയുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
ഹൃസ്വകാലത്തേക്കുള്ള സീസണല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റുകള്‍ അവതരിപ്പിക്കും എന്നതാണ് വര്‍ക്ക് പെര്‍മിറ്റുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവരുന്ന പ്രധാനമാറ്റങ്ങളിലൊന്ന്. വേതന വര്‍ദ്ധനവിന് അനുസൃതമായി ശമ്പളം ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താനായി ശമ്പളപരിധി index-linked ആക്കി മാറ്റും.
ട്രെയിനിങ്, upskilling എന്നിവയെ എംപ്ലോയ്മെന്റ് പെര്‍മിറ്റുമായി ബന്ധിപ്പിക്കും എന്ന വ്യവസ്ഥയും പുതിയ നിയമത്തില്‍ ഉണ്ടാവും. എപ്ലോയ്മെന്റ് പെര്‍മിറ്റ് സംവിധാനം ആക്സസ് ചെയ്യുന്നതില്‍ സബ് കോണ്‍ട്രാക്ടര്‍മാരെ ഉള്‍പ്പെടുത്താനും ഈ നിയമത്തില്‍ വ്യവസ്ഥയുണ്ടാവും.
രാജ്യത്തെ എംപ്ലോയ്മെന്റ് പെര്‍മിറ്റ് സംവിധാനം കൂടുതല്‍ ആധുനികവത്കരിക്കാന്‍ ഈ നിയമത്തിലൂടെ സാധിക്കുമെന്ന് Business, Employment and Retail മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് Damien English കഴിഞ്ഞ ദിവസം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച ടാലന്റുകളെ രാജ്യത്തേക്കെത്തിക്കാന്‍ പുതിയ എംപ്ലോയ്മെന്റ് പെര്‍മിറ്റ് ബില്ലിലൂടെ സാധിക്കും, നിലവില്‍ ലേബര്‍ മാര്‍ക്കറ്റിലുള്ള വിടവ് നികത്താനും, തദ്ദേശ വ്യവസായങ്ങളെ പിന്തുണയ്ക്കാനും, വിദേശ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഈ ബില്‍ വഴി സാധിക്കും, കൂടാതെ രാജ്യത്തെ തൊഴലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പുതിയ എംപ്ലോയ്മെന്റ് പെര്‍മിറ്റ് ബില്ലിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഐറിഷ് ഇ.ഇഎ ലേബര്‍ പൂളിന് മുന്‍ഗണന നല്‍കിക്കൊണ്ടും, നൈപുണ്യവും -തൊഴിൽ ആവശ്യങ്ങളും സമന്വയിപ്പിക്കുക എന്ന രാജ്യത്തിന്റെ പ്രധാന ലക്ഷ്യത്തിൽ മാറ്റം വരുത്താതെയും തൊഴില്‍ പെര്‍മിറ്റ് സംവിധാനം കൂടുതല്‍ ഫ്ലെക്സിബിളാക്കുക എന്നതാണ് നിലവിലെ മാറ്റങ്ങള്‍ വഴി ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.