അയർലണ്ടിലെ കോവിഡ് കേസുകളിൽ 60% വർദ്ധന; പടരുന്നത് JN.1 വകഭേദം

അയര്‍ലണ്ടിലെ കോവിഡ് കേസുകള്‍ കഴിഞ്ഞയാഴ്ച 60% വര്‍ദ്ധിച്ചതായി ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വെയ്‌ലന്‍സ് സെന്റര്‍ (HSPC). ജൂണ്‍ 16 മുതല്‍ 22 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 1,042 കോവിഡ് രോഗികളാണ് ഉള്ളത്. മുന്‍ ആഴ്ചത്തെക്കാള്‍ 650 പേര്‍ക്ക് കൂടുതലായി രോഗം ബാധിച്ചു. കോവിഡുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് നിലവിലെ കോവിഡ് ബാധ ‘മിതമായതില്‍ നിന്നും ഉയര്‍ന്ന അളവ് വരെ’ ആണെന്നാണ് അധികൃതര്‍ പറയുന്നത്.

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും 56% വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച 486 പേരെയാണ് രോഗബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ഐസിയു ചികിത്സ വേണ്ടിവരുന്നവരുടെ എണ്ണം വളരെ താഴ്ന്ന നിലയിലാണെന്നത് ആശ്വാസം പകരുന്നു.

രാജ്യത്ത് നിലവില്‍ പടരുന്ന കോവിഡിന് പ്രധാന കാരണം JN.1 വകഭേദമാണ്. ഒപ്പം KP.3 വകഭേദവും കൂടുതലായി പടരുന്നുണ്ട്.

രോഗലക്ഷണമുള്ളവര്‍ ഇറങ്ങി നടക്കാതെ 48 മണിക്കൂര്‍ വീട്ടില്‍ തന്നെ കഴിയാനാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്. 48 മണിക്കൂറിന് ശേഷം ലക്ഷണങ്ങള്‍ പൂര്‍ണ്ണമായും മാറിയാല്‍ മാത്രം പുറത്തിറങ്ങുക. മാറിയില്ലെങ്കില്‍ കോവിഡ് പരിശോധന നടത്തുക.

Share this news

Leave a Reply

%d bloggers like this: