‘അടിക്ക് തിരിച്ചടി ‘; യുഎസ് ഉൽപ്പന്നങ്ങൾക്ക് 25% നികുതി ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയൻ

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 25% ഇറക്കുമതി തീരുവയ്ക്ക് അതേ നാണയത്തില്‍ മറുപടിയായി 25% നികുതി യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കും ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ കമ്മീഷന്‍. ഏതാനും ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള പുതിയ നികുതി മെയ് 16 മുതല്‍ നിലവില്‍ വരുമെന്നും, ബാക്കിയുള്ളവയ്ക്ക് മേലുള്ള നികുതി ഡിസംബര്‍ 1-ഓടെ നിലവില്‍ വരുമെന്നും യൂറോപ്യന്‍ യൂണിയന്‍ ഇന്നലെ രാത്രി പുറത്തുവിട്ട രേഖ വ്യക്തമാക്കുന്നു.

യുഎസില്‍ നിന്നുമുള്ള ഡയമണ്ട്, മുട്ട, സോസേജ്, ഡെന്റല്‍ ഫ്‌ളോസ്, പൗള്‍ട്രി എന്നിവയ്‌ക്കെല്ലാം ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുമെന്നാണ് ഇയു പറയുന്നത്. ബദാം, സോയാബീന്‍ എന്നിവയ്ക്കുള്ള നികുതി വര്‍ദ്ധന ഡിസംബര്‍ 1 മുതല്‍ നിലവില്‍ വരും. അതേസമയം പട്ടികയില്‍ നിന്നും ബര്‍ബണ്‍, വൈന്‍, ഡെയറി ഉല്‍പ്പന്നങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. യുഎസ് ബര്‍ബന് 50% നികുതി ഏര്‍പ്പെടുത്തിയാല്‍ ഇയുവില്‍ നിന്നുള്ള മദ്യത്തിന് 200% നികുതി ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. വലിയ രീതിയില്‍ വൈന്‍ കയറ്റുമതി ചെയ്യുന്ന ഫ്രാന്‍സ്, ഇറ്റലി മുതലായ രാജ്യങ്ങളെ ഇത് ആശങ്കയിയിലാക്കിയിരുന്നു.

പുതിയ നികുതിനിരക്കുകള്‍ സംബന്ധിച്ച് നാളെ (ഏപ്രില്‍ 9) ഇയു അംഗരാജ്യങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടക്കും.

Share this news

Leave a Reply