2026-ലെ ആദ്യ മൂന്ന് മാസങ്ങളിൽ 103 മില്യൺ യൂറോയുടെ നഷ്ടം രേഖപ്പെടുത്തി എയർ ലിംഗസ്

By Rose Malayalam Desk

2026-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഐറിഷ് വിമാനക്കമ്പനിയായ എയര്‍ ലിംഗസിനുണ്ടായ നഷ്ടം 103 മില്യണ്‍ യൂറോ എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ നഷ്ടമായ 55 മില്യണ്‍ യൂറോയെ അപേക്ഷിച്ച് ഏകദേശം ഇരട്ടി നഷ്ടമാണ് ഇത്തവണ കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു വര്‍ഷത്തിലെ ആദ്യ പാദം പൊതുവെ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതായിരിക്കില്ലെന്നും, ഇത്തവണ ഇന്ധനച്ചെലവ് കൂടി വര്‍ദ്ധിച്ചത് ബിസിനസിനെ ബാധിച്ചുവെന്നും എയര്‍ ലിംഗസ് പറയുന്നു. എങ്കിലും ഈ കാലയളവില്‍ യാത്രക്കാരുടെ എണ്ണം 1.1% വര്‍ദ്ധിച്ചിട്ടുണ്ട്. പുതുതായി ആരംഭിച്ച ദീര്‍ഘ, ഹ്രസ്വദൂര സര്‍വീസുകളാണ് ഇതിന് കാരണം.

അതേസമയം ഈ വേനല്‍ക്കാലത്ത് ആവശ്യമായ ജെറ്റ് ഇന്ധനം തങ്ങളുടെ കൈവശം ഉണ്ടെന്ന് എയര്‍ ലിംഗസ് വ്യക്തമാക്കി. എങ്കിലും ആദ്യ പാദത്തിലുണ്ടായ നഷ്ടം കാരണം ചെലവ് പുനഃപരിശോധിക്കുകയാണ് കമ്പനി.

ഇറാനെതിരായ യുഎസ്, ഇസ്രായേല്‍ യുദ്ധത്തെ തുടര്‍ന്ന് സുപ്രധാന എണ്ണപ്പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചത് ജെറ്റ് ഇന്ധനത്തിന് അടക്കം ക്ഷാമം വരാന്‍ കാരണമായിട്ടുണ്ട്. തുടര്‍ന്ന് പല വിമാന കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കുകയോ, കുറയ്ക്കുകയോ ചെയ്യുന്നുമുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments