അയർലണ്ടിൽ ഒരു ദശാബ്ദത്തിനിടെ ജനനനിരക്ക് 18% കുറഞ്ഞു; ആദ്യമായി അമ്മമാരാകുന്നവരുടെ പ്രായത്തിലും വർദ്ധനവ്

By Rose Malayalam Desk

അയര്‍ലണ്ടിലെ ജനനനിരക്ക് 10 വര്‍ഷത്തിനിടെ 18 ശതമാനത്തോളം കുറഞ്ഞതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. 2015-ല്‍ 65,909 ജനനങ്ങളായിരുന്നു രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2025-ല്‍ ഇത് 54,125 ആയി കുറഞ്ഞു.

ഒരു ദശാബ്ദത്തിനിടെ ആദ്യമായി അമ്മമാരാകുന്നവരുടെ പ്രായം 30.7-ല്‍ നിന്നും 31.8 ആയി വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. 20 വര്‍ഷത്തെ കണക്കെടുത്താല്‍ 2005-ല്‍ 28.7 ആയിരുന്നു ആദ്യമായി അമ്മമാരാകുന്നവരുടെ ശരാശരി പ്രായം.

2025-ല്‍ ആകെ രജിസ്റ്റര്‍ ചെയ്ത മരണങ്ങള്‍ 35,857 ആണെന്നും CSO കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2024-നെ അപേക്ഷിച്ച് 414 പേര്‍ അധികമായി മരണപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ആകെ മരണങ്ങളില്‍ 83.3 ശതമാനവും (29,645) 65 വയസിന് മേല്‍ പ്രായമുള്ളവരാണ്.

2025-ല്‍ മരണപ്പെട്ട 55 വയസിന് താഴെ പ്രായമുള്ളവരില്‍ പ്രധാന മരണകാരണങ്ങള്‍ ക്യാന്‍സര്‍ (852 പേര്‍), പുറമെയുള്ള നിന്നുള്ള മുറിവ്/ വിഷം ബാധിക്കല്‍ (631), രക്ത ചംക്രമണവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ (477) എന്നിവയാണ്. 55 വയസിന് താഴെ പ്രായമുള്ളവരില്‍ 67.4% പേരും മരണപ്പെട്ടത് ഈ മൂന്ന് കാരണങ്ങളാലാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments