അയർലണ്ടിൽ ഒരു വർഷത്തിനിടെ ഭവനവില 6.2% വർദ്ധിച്ചു; വീട് വാങ്ങാൻ മുടക്കേണ്ടത് ശരാശരി 395,000 യൂറോ

By Rose Malayalam Desk

അയര്‍ലണ്ടിലെ ഭവനവില 2026 മെയ് വരെയുള്ള ഒരു വര്‍ഷത്തിനിടെ 6.2% വര്‍ദ്ധിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്. ഏപ്രില്‍ 2026 വരെയുള്ള ഒരു വര്‍ഷത്തിനിടെയും സമാനമായ വിലവര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരുന്നത്.

2025 മെയ് മാസത്തെ അപേക്ഷിച്ച് 2026 മെയില്‍ ഡബ്ലിനിലെ ഭവനവില ഒരു വര്‍ഷത്തിനിടെ 4.7% ഉയര്‍ന്നപ്പോള്‍ ഡബ്ലിന് പുറത്ത് ഇത് 7.3% ആണ്.

ഇക്കഴിഞ്ഞ മെയ് മാസത്തെ കണക്ക് പ്രകാരം രാജ്യത്ത് ഒരു വീട് വാങ്ങാന്‍ മുടക്കേണ്ട ശരാശരി തുക 395,000 യൂറോ ആണ്.

ഡബ്ലിനില്‍ ഒരു വര്‍ഷത്തിനിടെ വീടുകള്‍ക്ക് 4.3% ആണ് വില വര്‍ദ്ധിച്ചത്. അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 6.1 ശതമാനവും. ഡബ്ലിന് പുറത്ത് വീടുകള്‍ക്ക് 7.1% വില വര്‍ദ്ധിച്ചപ്പോള്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വില വര്‍ദ്ധിച്ചത് 9.7% ആണ്.

ഡബ്ലിന് പുറത്ത് ഭവനവില ഏറ്റവും കൂടുതലുള്ള പ്രദേശം വിക്ക്‌ലോ ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ശരാശരി 470,000 യൂറോ ആണ് ഇവിടെ വീടിന് വില. ശരാശരി 447,876 യൂറോ വിലയുള്ള കില്‍ഡെയറാണ് രണ്ടാമത്. അതേസമയം വീടിന് ഏറ്റവും വില കുറവുള്ള പ്രദേശം ലോങ്‌ഫോര്‍ഡ് ആണ്- ശരാശരി വില 198,000 യൂറോ.

ഈ വര്‍ഷം മെയ് മാസത്തില്‍ 3,861 വീടുകളുടെ വില്‍പ്പനയാണ് നടന്നത്. 2025 മെയ് മാസത്തെ അപേക്ഷിച്ച് 1% വര്‍ദ്ധനവാണിത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments