അയർലണ്ടിൽ സ്ത്രീകൾക്ക് എതിരായ ആക്രമണങ്ങൾ 8% വർദ്ധിച്ചു; കൊലപാതകം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയിൽ വൻ കുറവ്

By Rose Malayalam Desk

അയര്‍ലണ്ടില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (CSO) റിപ്പോര്‍ട്ട്. 2026-ലെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കെടുത്താല്‍, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 8% സ്ത്രീകളാണ് കൂടുതലായി രാജ്യത്ത് ആക്രമിക്കപ്പെട്ടത്. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി 2,460 സ്ത്രീകള്‍ അക്രമങ്ങള്‍ നേരിട്ടു.

അതേസമയം രാജ്യത്ത് ആക്രമിക്കപ്പെടുന്ന പുരുഷന്മാരുടെ എണ്ണത്തില്‍ 1% വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 3,334 പുരുഷന്മാരാണ് ഈ വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ആക്രമിക്കപ്പെട്ടത്. ആകെ ആക്രമണങ്ങളുടെ എണ്ണവും 4% വര്‍ദ്ധിച്ച് 5,794 ആയി.

അപകടകരവും, അവഗണനാപരവുമായ സംഭവങ്ങളും, ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവ ഉള്‍പ്പെട്ട സംഭവങ്ങളും 6% വീതം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം മറ്റ് പല ഗുരുതര കുറ്റകൃത്യങ്ങളും വലിയ കുറവും രേഖപ്പെടുത്തി. കൊലപാതകം സംബന്ധിച്ച കേസുകളില്‍ 27% ആണ് ഒരു വര്‍ഷത്തിനിടെ കുറവ് വന്നിട്ടുള്ളത്. ലൈംഗിക കുറ്റകൃത്യങ്ങള്‍ 15 ശതമാനവും കുറഞ്ഞു. കവര്‍ച്ചയും സമാന സംഭവങ്ങളും 9% കുറവ് രേഖപ്പെടുത്തിയപ്പോള്‍, കൊള്ള, ഭീഷണിപ്പെടുത്തി പണം അപഹരിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നിവ 7% കുറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments