നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി; ആശങ്കയോടെ പ്രവാസികള്‍

 
വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ നികുതി ഏര്‍പ്പെടുത്താനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ നീക്കം മലയാളികള്‍ക്ക് കനത്ത തിരിച്ചടിയാകും. നീക്കം പ്രാബല്യത്തില്‍ വന്നാല്‍ അത് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ തന്നെ ഇളക്കും. വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഗള്‍ഫ് നാടുകളില്‍ ശക്തമാവുകയാണ്. ഈ തീരുമാനം നടപ്പാക്കാനുള്ള നടപടികള്‍ കുവൈറ്റ് തുടങ്ങി കഴിഞ്ഞെന്നാണ് സൂചന.

വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് 10 ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. ഇതിനായി സെന്‍ട്രല്‍ ബാങ്ക് നിയത്തില്‍ ഭേദഗതി വരുത്താനാണ് കുവൈത്തിന്റെ നീക്കം. ഇതിനൊപ്പം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സമ്പാദിക്കുന്നത് അവിടെ തന്നെ ചെലവഴിക്കാന്‍ നിയമം കൊണ്ടുവരണമെന്നത് സംബന്ധിച്ച ആലോചനകളും നടക്കുന്നുണ്ടെന്നറിയുന്നു.
നീക്കം പ്രാബല്യത്തിലായാല്‍ പ്രവാസി മലയാളികളുടെ കാര്യം പരുങ്ങിലിലാകും. മാത്രമല്ല കേരളത്തിലേക്ക് ഒഴുകുന്ന ഗള്‍ഫ് പണത്തിന്റെ തോതില്‍ സംഭവിക്കാവുന്ന വലിയ കുറവ് സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെയും പ്രതികൂലമായി ബാധിക്കും.

കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം ഒരു ലക്ഷം കോടി രൂപയാണ് പ്രവാസി മലയാളികള്‍ കേരളത്തിലേക്ക് എത്തിച്ചത്. മുന്‍വര്‍ഷത്തേക്കാല്‍ 17ശതമാനം വര്‍ധനയാണിത്. ഈ രീതിയില്‍ നോക്കിയാല്‍ പ്രതിവര്‍ഷം 420 കോടി ദിനാറാണ് കുവൈത്തില്‍ നിന്ന് മാത്രം അന്യരാജ്യങ്ങളിലേക്ക് പോയിരിക്കുന്നത്. ഇത് തടയാനുള്ള നീക്കത്തെ ഏറെ ആശങ്കയോടെയാണ് ഇന്ത്യ ഉള്‍പ്പെടയുള്ള രാജ്യങ്ങള്‍ നോക്കി കാണുന്നത്.

Share this news

Leave a Reply

%d bloggers like this: