കഴിഞ്ഞ വര്‍ഷം MP മാരുടെ ഭക്ഷണത്തിന് നല്കിയ സബ്‌സീഡി 14 കോടി രൂപ, 5 വര്‍ഷത്തിനുള്ളില്‍ ചെലവിട്ടത് 60 കോടി

മട്ടന്‍കറി- 20 രൂപ
മസാലദോശ-6 രൂപ
പിസ-20 രൂപ
ചിക്കന്‍ സാന്‍ഡ്‌വിച്ച്- 6 രൂപ

ഇത് പാര്‍ലമെന്റ കാന്റീനിലെ 95 ഇനം വിഭവങ്ങളില്‍ ചിലതിന്റെ വിലയാണ്. 2013-2014 വര്‍ഷത്തിനിടയ്ക്ക് എംപിമാരുടെ ഭക്ഷണത്തിനായി സര്‍ക്കാര്‍ നല്‍കിയ സബ്‌സിഡി 14 കോടി രൂപയാണെന്ന ഞെട്ടിക്കുന്ന വിവരവും വിവരവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പാര്‍ലമെന്റ് കാന്റീനില്‍ എംപിമാരുടെ ഭക്ഷണ സബ്‌സീഡിക്ക് മാത്രമായി 60.7 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടതെന്നും വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു.

പാര്‍ലമെന്റ് കാന്റീനില്‍ സസ്യാഹാരത്തിന് 18 രൂപയാണ് വില. മാംസാഹാരത്തിനുള്ള കുറഞ്ഞ തുക 33 രൂപയും. 61 രൂപയ്ക്ക് ലഭിക്കുന്ന വിഭവസമൃദ്ധമായ ഊണ് ആണ് കാന്റീനിലെ വിലകൂടിയ ഭക്ഷണം. ചപ്പാത്തി ഒരു രൂപയ്ക്ക് ലഭിക്കും. മസാല ദോശയ്ക്ക് 6 രൂപ, ചിക്കന്‍ ബിരിയാണിക്ക് 51 രൂപ എന്നിങ്ങനെയാണ് വിലനിലവാരം. മീന്‍ പൊരിച്ചതും ചിപ്‌സും 25 രൂപയ്ക്കും മട്ടണ്‍ കട്ട്‌ലെറ്റ് 18 രൂപയ്ക്കും മട്ടന്‍ കറി 20 രൂപയ്ക്കും ലഭിക്കും. 63 ശതമാനം മുതല്‍ 75 ശതമാനം വരെയാണ് മേല്‍പ്പറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സബ്‌സീഡി. ചില ഭക്ഷണങ്ങള്‍ക്ക് അവയ്ക്കാവശ്യമായ സാധനങ്ങളുടെ പത്തിലൊന്നു വില പോലും ഈടാക്കുന്നില്ലെന്നതും ശ്രദ്ധേയം.

രാജ്യത്തെ ജനങ്ങള്‍ വിലക്കയറ്റം മൂലം പൊറുതി മുട്ടുമ്പോള്‍ അതൊന്നും പാര്‍ലമെന്റ് കാന്റീനിലെ വിലനിലവാരത്തില്‍ പ്രതിഫലിച്ചിട്ടില്ല. ഡല്‍ഹിയില്‍ അഞ്ച് രൂപ മുടക്കിയാല്‍ ആവശ്യഭക്ഷണം ലഭിക്കുമെന്നാണ് നേരത്തെ രാജ് ബാബര്‍ എംപി പറഞ്ഞിരുന്നത്. എംപി പറഞ്ഞത് സത്യം തന്നെ. പക്ഷം പാര്‍ലമെന്റ് അംഗത്തിന് മാത്രമാണ് ഇത് പ്രാപ്യമാകുന്നത്. പ്രതിമാസം 1.4 ലക്ഷത്തിലധികമാണ് എംപിമാരുടെ ശമ്പളമെന്ന കാര്യം വിസ്മരിക്കരുത്. 1947 നു ശേഷം രണ്ടുതവണ മാത്രമാണ് കാന്റീനിലെ ഭക്ഷണത്തിന്റെ വില പുനര്‍ക്രമീകരിച്ചിട്ടുള്ളത്.

10.4 കോടി, 11.7 കോടി, 12.5 കോടി, 14 കോടി എന്നിങ്ങനെയാണ് യഥാക്രമം 2009-10,2012-13, 2013-14 വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ എംപിമാരുടെ ഭക്ഷണത്തിനായി സബ്‌സീഡി നല്‍കിയത്. എല്‍പിജി അടക്കമുള്ള പല സബ്‌സിഡികളും വെട്ടിക്കുറയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് എംപിമാര്‍ക്ക് ഭക്ഷണത്തിന് മാത്രം കോടികള്‍ സബ്‌സിഡി നല്‍കുന്നതെന്നത് ശ്രദ്ധേയം.

-എജെ-

Share this news

Leave a Reply

%d bloggers like this: