ഡബ്ലിന്‍: ഐറിഷ് വാട്ടര്‍ ജലക്കരം നല്‍കാത്തവരെ ഫോണ്‍ വിളിക്കുന്നത് തുടങ്ങി. ഇക്കാര്യം ഐറിഷ് വാട്ടര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചമുതലാണ് ഉപഭോക്താക്കളെ ബന്ധപ്പെടാന്‍ തുടങ്ങിയത്. കരം അടച്ചത് ഉറപ്പ് വരുത്തുക അതല്ലെങ്കില്‍ കരം നല്‍കുന്നതിന് സാധ്യമായ രീതിയില്‍ പേയ്മെന്‍റ് പ്ലാന്‍തയ്യാറാക്കി നല്‍കുക എന്നീ ഉദ്ദേശത്തോടെയാണ് ഫോണ്‍ വിളിക്കുന്നത്.
നേരത്തെ ടിഡി പോള്‍മര്‍ഫി ഐറിഷ് വാട്ടര്‍ ബില്ലടക്കാത്തവരെ വിളിച്ച് ബുദ്ധിമുട്ടിക്കുന്നതായി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഐറിഷ് വാട്ടര്‍ ആരോപണം നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. നിലവില്‍ രണ്ടാമത്തെ ബില്ല് ലഭിച്ച് ഇരുപത്തിയൊന്ന് ദിവസം വരെയായിട്ടും ആദ്യ ബില്‍ നല്‍കാത്തവരെയാണ് വിളിക്കുന്നത്. യൂട്ടിലിറ്റി കമ്പിനികളുടെ പതിവുള്ള നടപടിയാണിതെന്ന് ഐറിഷ് വാട്ടര്‍ വക്താവ് എലിസബത്ത് ആര്‍നെറ്റ് വ്യക്തമാക്കുന്നു.
പണം നല്‍കിയോ പണം അടക്കുന്നതിന് സാവകാശം ആവശ്യമാണോ എന്നീ വിവരങ്ങളാണ് തിരിക്കുന്നതെന്നും എലിസബത്ത് പറയുന്നുണ്ട്. ഉപഭോക്താക്കളുമായി ചര്‍ച്ച ചെയ്തെങ്കില്‍ മാത്രമേ അവര്‍ക്ക് കൂടി സ്വീകാര്യമായ രീതിയില്‍ ബില്ല് അടക്കുന്നതിന് സാവകാശം നല്‍കാന്‍സാധിക്കൂ. ഇത് വരെ നാല്‍പ്പത്തിയാറ് ശതമാനം ഉപഭോക്താക്കളും ഐറിഷ് വാട്ടറിന് ബില്‍ നല്‍കിയിട്ടുണ്ട്. രണ്ടാഴ്ച്ച മുന്നാണ് ഐറിഷ് വാട്ടര്‍ യൂറോസ്റ്റാറ്റിന്‍റെ പരിശോധനയില്‍ പരാജയപ്പെട്ടത്. സര്‍ക്കാര്‍ ഐറിഷ് വാട്ടറിന് ചെലവാക്കിയ അഞ്ഞൂറ് മില്യണ്‍ ഇതോടെ ദേശീയ കടത്തില്‍ ഉള്‍പ്പെടുത്തും.