തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണത്തിനും നടത്തിപ്പിനുമായി അദാനി പോര്‍ട്‌സുമായി കേരളം തിങ്കളാഴ്ച കരാര്‍ ഒപ്പിടും. വൈകുന്നേരം അഞ്ചിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ സാന്നിദ്ധ്യത്തിലാണ് ഒപ്പിടല്‍. ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ സ്വന്തം വിമാനത്തില്‍ തലസ്ഥാനത്ത് എത്തുന്ന ഗൗതം അദാനി രാവിലെ 11.30ന് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കും. 12.30ന് കന്റോണ്‍മെന്റ് ഹൗസിലെത്തി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെയും കാണാനും സമയം നിശ്ചയിച്ചിട്ടുണ്ട്. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അദ്ദേഹം തിങ്കളാഴ്ച തലസ്ഥാനത്തില്ലാത്തതിനാല്‍ കാണാനാവില്ല. വിഴിഞ്ഞം തുറമുഖത്തെ തടസ്സപ്പെടുത്തില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
സി.പി.എം. മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും അദാനി വിഴിഞ്ഞം പോര്‍ട്‌സ് മേധാവി സന്തോഷ് മഹാപത്ര ചര്‍ച്ച നടത്തിയിരുന്നു. കരാര്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തെ എതിര്‍ത്തെങ്കിലും ഇവരെല്ലാവരും പദ്ധതിയോട് അനുകൂലമായാണ് പ്രതികരിച്ചതെന്ന് അറിയുന്നു.
സംസ്ഥാന തുറമുഖവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസും സന്തോഷ് മഹാപത്രയുമാണ് കരാറില്‍ ഒപ്പിടുക. ഒന്നാംഘട്ടം നാലുവര്‍ഷംകൊണ്ടാണ് പൂര്‍ത്തിയാക്കേണ്ടതെങ്കിലും അതിന് മുമ്പ് പൂര്‍ത്തിയാവുമെന്നാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. നവംബര്‍ ഒന്നിന് തന്നെ തറക്കല്ലിട്ട് നിര്‍മാണം തുടങ്ങും. 7525 കോടിയുടെ പദ്ധതി ഏറ്റെടുക്കാന്‍ 1635 കോടിരൂപയാണ് അദാനി ഗ്രാന്റായി ആവശ്യപ്പെട്ടത്. ഇത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി വീതിക്കും. 2454 കോടിരൂപ അദാനി മുടക്കും. ശേഷിക്കുന്നത് സംസ്ഥാന സര്‍ക്കാരും.