ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധമായ തൊഴില്‍ നിയമ ഭേതഗതികള്‍, പൊതുമേഖല സ്ഥാപനമായ റെയില്‍വേ, ഇന്‍ഷുറന്‍സ് മേഖലകളില്‍ വിദേശ നിക്ഷേപം നടത്തുന്നതിനുമെതിരെ ഇന്ത്യയിലെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പണിമുടക്കിന് ആരംഭമായി. ദേശീയ തലത്തിലുള്ള 10 തൊഴിലാളി യൂണിയനുകളാണ് പണിമുടക്കിന് നേതൃത്വം നല്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക്- ഇന്‍ഷുറന്‍സ്- തപാല്‍- ബിഎസ്എന്‍എല്‍ ജീവനക്കാര്‍ എന്നിവരുടെ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സംഘപരിവാറിന്റെ നേതൃത്വത്തിന്‍ കീഴിലുള്ള ബിഎംഎസ് ട്രേഡ് യൂണിയന്‍ പണിമുടക്കില്‍ നിന്നും വിട്ടു നില്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സര്‍ക്കാരിന് തൊഴിലാളികള്‍ക്കനുകൂലമായി നിലപാടെടുക്കാന്‍ ആറുമാസം സമയം അനുവദിക്കാമെന്ന നിലപാടിലായിരുന്ന ബിഎംഎസ്. പണിമുടക്കില്‍ പങ്കെടുക്കുന്നില്ലാത്ത ജീവനക്കാര്‍ക്ക് വേണ്ട സഹായവും സംരക്ഷണവും നല്കണമെന്ന് കേരള സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്കി, ഡയസ്‌നോണ്‍ ബാധകമാക്കി. രെയില്‍ വേ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതേ ദിവസം ജോലിക്ക് ഹാജരാകാത്ത തൊഴിലാളികളുടെ ശമ്പളം തടഞ്ഞുവെയ്ക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
വിദേശ നിക്ഷേപം ഒഴിവാക്കി പൊതുമേഖലയെ സംരക്ഷിക്കുക, എല്ലാ തൊഴിലാളികളുടേയും മിനിമം വേതനം 15,000 ആയി നിജപ്പെടുത്തുക, വിലക്കയറ്റം തടയുക, അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊളിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ 12 ആവശ്യങ്ങളാണ് ട്രേഡ് യൂണിയനുകള്‍ മുന്നോട്ടു വെച്ചിരുന്നത്. തൊഴിലാളി സംഘടനകളുമായി കേന്ദ്രമന്ത്രിമാര്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.