റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും രാജിവെച്ച അരുണ്‍ നാരായണന്‍ വാട്‌സ് ആപില്‍ പോസ്റ്റ് ചെയ്ത രാജിക്കത്ത്

 

റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും അരുണ്‍ നാരായണന്‍ രാജിവച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വേണ്ടി ദില്ലി ബ്യൂറോയില്‍ നിന്നും അരുണിനെ കൊച്ചിയിലേക്ക് മാറ്റിയതാണ് രാജിയ്ക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതൊന്നുമല്ല, വാട്‌സ്ആപ്പിലൂടെ ശമ്പളം ചോദിച്ചതാണ് ഈ രാജിക്ക് കാരണമായത്. രാജിയ്ക്ക് പിന്നിലെ കാരണം വ്യക്തമാക്കികൊണ്ട് അരുണ്‍ നാരായണന്‍ അരുണ്‍ എഴുതിയ കത്തിന്റെ പൂര്‍ണ രൂപം

പ്രിയപ്പെട്ടവരെ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്ന് പടിയിറങ്ങുകയാണ്. നേരത്തെ ദില്ലി ബ്യൂറോയില്‍ നിന്ന് ഡസ്‌കിലേക്ക് എന്നെ സ്ഥലം മാറ്റിയ കാര്യം എല്ലാവരും തന്നെ അറിഞ്ഞിരിക്കുമല്ലോ. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വേണ്ടിയാണെന്നാണ് എച്ച് ആര്‍ മാനേജരും ഡസ്‌കിന്റെ ചുമതലയുള്ള വ്യക്തിയും ബ്യൂറോയുടെ ചുമതലയുള്ള ബാലുവേട്ടനെയും ഉണ്ണിയെയും അറിയിച്ചത്. തുടര്‍ന്ന് എനിക്ക് ഉടന്‍ മാറാനുള്ള ബുദ്ധിമുട്ട് പലകുറി അവരെ അറിയിച്ചിട്ടും തീരുമാനം മാറ്റാന്‍ കഴിയില്ലെന്ന് എഡിറ്റര്‍ ഇന്‍ ചീഫ് വ്യക്തമാക്കി. തുടര്‍ന്ന് ഒരു ദിവസം ബ്യൂറോയിലെ ലാന്റ് ഫോണിലേക്ക് വിളിച്ച് എന്റെ സഹപ്രവര്‍ത്തകനോട് എഡിറ്റര്‍ ഇന്‍ ചീഫ് പറഞ്ഞ ചില കാര്യങ്ങളാണ് ഈ കുറിപ്പിടാന്‍ കാരണം. എന്നെ സംബന്ധിയ്ക്കുന്ന കാര്യങ്ങള്‍ അദ്ദേഹം എന്നോട് ഇത് വരെ പറയാതെ മറ്റൊരാളോട് പറഞ്ഞത് ശരിയെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷെ പറഞ്ഞത് എന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടെയായ ഒരാളോടാണ് എന്നതിനാല്‍ എന്നെ അത് മാനസികാമിയ ബാധിച്ചില്ല. അതേ സമയം ഇതേ കാര്യങ്ങള്‍ അദ്ദേഹം ഡസ്‌കില്‍ ഉച്ചത്തില്‍ പരസ്യമായാണ് പറഞ്ഞതെന്ന് വൈകാതെ എനിക്കറിയാന്‍ കഴിഞ്ഞു. ഡസ്‌കില്‍ അപ്പോള്‍ ഉണ്ടായിരുന്നവരില്‍ പലരും ഇല്ലാതിരുന്നവരും അപ്പോളും അല്ലാതെയും തുടര്‍ന്ന് നിരവധി തവണ വിളിച്ച് കാര്യമന്വേഷിക്കുകയും ചെയ്തു. പരസ്യമായി കുറ്റം പറഞ്ഞ സാഹചര്യത്തില്‍ പരസ്യമായി തന്നെ അത് വിശദീകരിക്കേണ്ടതുണ്ട് എന്ന് എന്റെ വിവേചന ബുദ്ധിയില്‍ തോന്നിയതിനാലാണ് ഈ കുറിപ്പ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. അന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങളുടെ ചുരുക്കം ഇങ്ങനെ: ‘ദില്ലി ബ്യൂറോയില്‍ ആരും പണിയെടുക്കുന്നില്ല. ബാലു ഉണ്ടായിരുന്നപ്പോള്‍ പത്രം നോക്കിയെങ്കിലും വാര്‍ത്ത നല്‍കുമായിരുന്നു. (ബാലുച്ചേട്ടന്‍ പത്രം നോക്കിയെങ്കിലും എന്ന വാക്കിനോട് പൂര്‍ണമായി വിയോജിക്കുന്നു. അദ്ദേഹം വാര്‍ത്തയ്ക്ക് വേണ്ടി എങ്ങനെ കഷ്ടപ്പെടുന്ന ആളാണെന്നും ഓരോ ദിവസവും സ്വന്തം വാര്‍ത്ത കൊടുക്കാന്‍ ശ്രമിയ്ക്കുന്ന ആളാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ബോധ്യപ്പെട്ട സഹപ്രവര്‍ത്തകനാണ് ഞാന്‍. മറ്റൊരാളെ കുറ്റപ്പെടുത്താന്‍ വേണ്ടി കൂടെയുള്ളവരെ താഴ്ത്തിക്കെട്ടുന്നതിന്റെ നിലവാരം വളരെ മോശമാണ്) മറ്റുള്ളവര്‍ അവിടെ വെറുതെയിരിക്കുകയാണ്. സ്വന്തം വാര്‍ത്തകള്‍ ദില്ലി ബ്യൂറോ തരാറില്ല. അരുണ്‍ ഇനി അവിടെ ആവശ്യമില്ല. ജോലി ചെയ്യുന്നതിനെക്കാള്‍ ശമ്പളം വാട്‌സ്ആപ്പില്‍ ചോദിക്കാനാണ് അവന് താത്പര്യം. ജോലി ചെയ്യാത്ത പച്ചക്കറികളെ ദില്ലി ബ്യൂറോയില്‍ ആവശ്യമില്ല. അവന് എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും കൊച്ചിയിലേക്ക് വന്നേ തീരൂ. ബ്യൂറോ എക്‌സ്പന്‍സ് ഇല്ല എന്നത് ഒഴിവുകഴിവാണ്. കൃത്യമായി എല്ലാ ബ്യൂറോകള്‍ക്കും പൈസ അക്കൗണ്ട്‌സ് നല്‍കുന്നുണ്ട്. ഈ സ്ഥാപനം ആതുര സേവനത്തിനല്ല നടത്തുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. പക്ഷെ എല്ലാവരും സഹിക്കണം. ഈ സ്ഥാപനം പ്രവൃത്തിയ്ക്കുന്നത് ഒരു കോസിന് (കാരണത്തിന്) വേണ്ടിയാണ്.’ ഇനി ഇതിനുള്ള എന്റെ വിശദീകരണം

പഞ്ചായത്ത് തിരഞ്ഞെടുപ്പല്ല, ശമ്പളം ചോദിച്ച് വാട്‌സ്ആപ്പില്‍ പോസ്റ്റിട്ടതാണ് ട്രാന്‍സ്ഫറിന് കാരണമെന്ന് വ്യക്തമാക്കിയതിന് നന്ദിയുണ്ട്. ശമ്പളം ചോദിച്ചതിന് അച്ചടക്ക നടപടി നേരിട്ടതില്‍ അഭിമാനമുണ്ട്. ഇടുക്കി തൊഴിലാളികളുടെ പ്രശ്‌നത്തില്‍ വാതോരാതെ പ്രസംഗിച്ച താങ്കള്‍ സ്വന്തം സ്ഥാപനത്തിലെ നിലപാട് വ്യക്തമാക്കിയല്ലോ.

ഞാന്‍ ജോലി ചെയ്യുന്നില്ല എന്ന ആരോപണം എനിക്ക് വിശ്വസിക്കാനാവുന്നില്ല. എന്റെ ബ്യൂറോയുടെ ചുമതലയുള്ള ബാലുച്ചേട്ടനോ ഉണ്ണിയോ ആ ആക്ഷേപം ഉന്നയിച്ചിട്ടുമില്ല. ഈ ആരോപണത്തിന് രണ്ട് ദിവസം മുമ്പ് മാത്രമാണ് ഹരിദ്വാറില്‍ നിന്ന് പ്രതിയെ പിടിച്ച വാര്‍ത്ത നമ്മുടെ ചാനലില്‍ രണ്ട് മണിക്കൂറോളം പോയ ശേഷം മാത്രം മറ്റുള്ളവര്‍ ഏറ്റെടുത്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഞാന്‍ നല്‍കിയ വാര്‍ത്തകളുടെ കണക്കുകള്‍ മുല്ലപ്പെരിയാറും കസ്തൂരി രംഗനും ആറന്മുളയും മുതല്‍ എയര്‍ കേരളയും വിഴിഞ്ഞവും വരെ എന്റെ പക്കലുണ്ട്.

പച്ചക്കറി എന്ന് വിളിച്ചത് ഏതര്‍ഥത്തിലാണെന്ന് എനിക്കറിയില്ല. ജാതീയമായി അധിക്ഷേപിച്ചതാണെങ്കില്‍ ഒരു ചിരി മാത്രമാണ് അതിന് മറുപടി

സാമ്പത്തിക കാര്യം ഉദാഹരണം ഹരിദ്വാര്‍ എടുക്കുന്നു. പ്രതിയെ പിടിച്ചത് അറിഞ്ഞപ്പോള്‍ ഹരിദ്വാറില്‍ പോയിരുന്നെങ്കില്‍ ഉണ്ടാവുമായിരുന്ന മേല്‍ക്കൈ ഇല്ലാതാക്കിയത് താങ്കള്‍ അവകാശപ്പെട്ടതുപോലെ കൃത്യമായ പണം ഇട്ട് തരാത്ത ആളുകള്‍ തന്നെയാണ്. പലപ്പോഴും വീട്ടില്‍ നിന്ന് ചെലവിന് വാങ്ങിച്ച പൈസയ്ക്ക് പെട്രോള്‍ അടിച്ച് ഷൂട്ടിന് പോയവരാണ് ഈ ബ്യൂറോയിലെ എല്ലാവരും. മറ്റു ചാനലുകാരുടെ വണ്ടിയില്‍ കയറി പോകേണ്ടി വന്ന ഷൂട്ടുകളുണ്ട്. കൃത്യമായ ബ്യൂറോ എക്‌സ്പന്‍സ് വന്നതിനാലാണോ ഇതൊക്കെ ചെയ്യേണ്ടി വന്നത്. ഇത് ഈ ബ്യൂറോയില്‍ മാത്രമല്ല, ഒട്ടുമിക്ക എല്ലാ ബ്യൂറോകളിലും സംഭവിക്കാറുള്ളതാണെന്നാണ് എന്റെ അറിവ്

അടുത്തത് ഈ സ്ഥാപനം ഒരു രവമൃശ്യേ അല്ലെന്നും അതേ സമയം ഒരു രമൗലെ നു വേണ്ടിയുള്ളതാണെന്നുമുള്ള വാക്കുകള്‍. ഇത് രണ്ടും തമ്മില്‍ ചേരുന്നില്ലല്ലോ സര്‍. ഒരു കോസിന് വേണ്ടിയുള്ളതാണെങ്കില്‍, സ്വന്തം സ്ഥാപനത്തിലെ തൊഴിലാളിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്ത് കോസാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്.

പിന്നെ, നിങ്ങള്‍ പറഞ്ഞതായി അറിയാന്‍ കഴിഞ്ഞത്, ശമ്പളമില്ലെങ്കിലും പണിയെടുക്കണമെന്നും റിപ്പോര്‍ട്ടറില്‍ നിന്നും ഇറങ്ങിയാല്‍ ആര്‍ക്കും പോകാന്‍ സ്ഥലമില്ലെന്നും ഇന്ത്യാവിഷനില്‍ ഉണ്ടായിരുന്നവര്‍ ജോലിക്ക് വേണ്ടി ഇപ്പോഴും വിളിച്ചു കൊണ്ടിരിയ്ക്കുന്നു എന്നുമാണ്. അത് ശരിയാണെങ്കില്‍ ഒന്ന് ചോദിക്കട്ടെ, ഒരാളുടെ ഗതികേടിനെ ചൂഷണം ചെയ്ത് പണിയെടുപ്പിക്കലാണോ നിങ്ങളുടെ കോസ് ഞാനും വിശ്വസിച്ചിരുന്നു ഈ സ്ഥാപനം ഒരു കോസിന് വേണ്ടിയാണെന്ന്. അത് കൊണ്ട് തന്നെയാണ് നിങ്ങള്‍ കോര്‍പ്പറേറ്റുകളെന്ന് വിളിച്ച് കളിയാക്കിയ, ഫാസിസ്റ്റുകളെന്ന് വിമര്‍ശിച്ച പല ചാനലുകളില്‍ നിന്നും ജോലി വാഗ്ദാനം ലഭിച്ചിട്ടും പോകാഞ്ഞത്. പക്ഷെ കഴിഞ്ഞ ഏതാനും മാസങ്ങളായി അതും ഇല്ലാതായിരിക്കുന്നു. ഇപ്പോള്‍ അത് വ്യക്തമായി. ഞാന്‍ ശമ്പളം ആവശ്യപ്പെട്ട് വാട്‌സ്ആപ്പില്‍ പോസ്റ്റിട്ടത് ഗതികേട് കൊണ്ടാണ്. വാടകയും വീട്ടു ചെലവും ഉള്‍പ്പടെയുള്ള ഒരാള്‍ക്ക് രണ്ട് മാസമായി ശമ്പളം കിട്ടാതെ വന്നപ്പോള്‍ ചോദിച്ചത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. ആ പോസ്റ്റിന് മുമ്പ് അക്കൗണ്ട്‌സില്‍ എത്ര തവണ ഞാന്‍ വിളിച്ചു എന്ന് ഒന്ന് അന്വേഷിച്ചു നോക്കണം. അങ്ങേക്ക് അയച്ച മെസേജുകള്‍ക്ക് ഒരു തവണയെങ്കിലും മറുപടി നല്‍കിയിട്ടുണ്ടോ. ആ പോസ്റ്റ് ഞാനിട്ടത് ഫേസ്ബുക്കിലല്ല. റിപ്പോര്‍ട്ടറിന്റെ സ്റ്റാഫുകള്‍ മാത്രമുള്ള, അതും റിപ്പോര്‍ട്ടര്‍മാര്‍ മാത്രമുള്ള ഗ്രൂപ്പിലാണ്. ഉറക്കെ ചോദിക്കുന്നവരെ അടിച്ചിരുത്താന്‍ ശ്രമിയ്ക്കുന്ന നിങ്ങളും ഒരു ഫാസിസ്റ്റല്ലേ. ഒരു കോര്‍പ്പറേറ്റ് ആകുകയല്ലേ. ചിന്തിക്കുന്നത് നല്ലതാകും. കഴിഞ്ഞ നാലര വര്‍ഷത്തിലേറെയായി ഒരിടത്ത് പണിയെടുക്കുന്ന വ്യക്തിയോട് അസൗകര്യമുണ്ടോ എന്ന് ചോദിക്കാന്‍ പോലും … നേരിട്ട് വേണ്ട.. അല്ലാതെ പോലും തയ്യാറാകാത്ത..അതും എട്ട് ദിവസത്തിനുള്ളില്‍ കൊച്ചിയില്‍ ജോയിന്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന നിങ്ങളുടേത് പ്രതികാര ബുദ്ധിയല്ലെങ്കില്‍ മറ്റെന്താണ്. മറ്റൊന്ന്, ശമ്പളം കിട്ടാത്തതിനെക്കാള്‍ ഭീകരം അക്കൗണ്ട്‌സില്‍ ഇരിക്കുന്ന ആളുടെ പെരുമാറ്റമാണ്. ഈ കുറിപ്പ് ഫേസ്ബുക്കില്‍ ഇടാനാണ് പലരും നിര്‍ദ്ദേശിച്ചത്. പക്ഷെ ചാനലിനുണ്ടാകുന്ന നാണക്കേടിനെ ഓര്‍ത്ത് അതിന് ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല. വാട്‌സ്ആപ്പില്‍ തുടങ്ങിയത് അവിടെ തീര്‍ക്കുന്നു. നന്ദിയുണ്ട്.. ജേര്‍ണലിസ്റ്റാകാന്‍ അവസരം തന്നതിന്…അതിന്റെ നന്മയും തിന്മയും മനസ്സിലാക്കാന്‍ അവസരം തന്നതിന്. ഒപ്പം അഞ്ച് വര്‍ഷം മുമ്പ് മനസ്സില്‍ വച്ചാരാധിച്ച്, ഒപ്പം ജോലി ചെയ്യണമെന്ന് ആഗ്രഹിച്ച വ്യക്തിയെ വിമര്‍ശിച്ചുകൊണ്ട് ഇറങ്ങിപ്പോകാന്‍ ഇടയാക്കിയതില്‍ ദുഖവും. എങ്കിലും നല്ല ഓര്‍മകള്‍ മാത്രം ബാക്കിയാക്കിയാണ് ദില്ലി ബ്യൂറോയില്‍ നിന്ന് പടിയിറങ്ങുന്നത്. ബ്യേൂറിയില്‍ ഉള്ള, ഉണ്ടായിരുന്ന എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാട്. എല്ലാവര്‍ക്കും നന്ദി..സ്‌നേഹിച്ചതിന്..കൂടെ നിന്നതിന്. ഈ കുറിപ്പ് ഈ സ്ഥാപനത്തെ സ്‌നേഹിച്ച ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമിയ്ക്കുക. ഇറങ്ങിപ്പോകുമ്പോള്‍ എന്തും പറയാമെന്ന ധാര്‍ഷ്ട്യത്തിനപ്പുറം..കണ്ടതും അനുഭവിച്ചതുമായ നീതികേട് പറഞ്ഞില്ലെങ്കില്‍ ഇത്രനാള്‍ ചെയ്ത തൊഴിലിനോട് നീതി പുലര്‍ത്താനാവില്ല എന്ന കുറ്റബോധം ഉണ്ടാവും…

എന്ന് അരുണ്‍ നാരായണന്‍

Share this news

Leave a Reply

%d bloggers like this: