‘എനിക്കീ പണം വേണ്ട സാറേ…,അവനെയാണ് എനിക്ക് കൊണ്ടുവന്നു തരേണ്ടത്..ആ അമ്മയുടെ നിലവിളി കാതുകളില്‍ മുഴങ്ങുന്നു

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചെല്ലുന്നവരുടെ കാതുകളില്‍ മുഴങ്ങുന്നത് ജിഷയുടെ അമ്മ രാജേശ്വരിയുടെ ദീനരോദനമാണ്. ജിഷയുടെ കുടുംബത്തിന് കളക്ടര്‍ പ്രഖ്യാപിച്ച അടിയന്തിര ധനസഹായമായ 5000 രൂപ കൈമാറാന്‍ ആശുപത്രിയിലെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലും രാജേശ്വരി അലറിക്കരഞ്ഞു.

‘എനിക്കീ പണം വേണ്ട സാറേ…, എന്റെ രണ്ടു പെണ്‍മക്കള്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള വീടുണ്ടാക്കാന്‍ എന്നെയാരും സഹായിച്ചില്ല…പതിനാറാമത്തെ വയസ്സില്‍ എന്റെ മൂത്ത മോളെ ഒരാള്‍ കൊണ്ടുപോയതു മുതല്‍ നെഞ്ചില്‍ തീയാണ് സാറേ… പുറത്തുള്ള ആരുമല്ല അവളോട് ഇതുചെയ്തത്. ഞാന്‍ വീട്ടിലില്ലെങ്കില്‍ പരിചയമില്ലാത്ത ആരുവന്നാലും ജിഷ വാതില്‍ തുറക്കില്ല. മോള്‍ക്ക് നന്നായി അറിയാവുന്ന ഒരാളാണ് ഇത് ചെയ്തത്. പണമല്ല, അവനെയാണ് നിങ്ങള്‍ എനിക്ക് കൊണ്ടുവന്നു തരേണ്ടത്…’

ജിഷയുടെ ചേച്ചിയെ വിവാഹം കഴിച്ചയാള്‍ കുഞ്ഞ് ജനിച്ചതോടെ അവരെ ഉപേക്ഷിക്കുകയായിരുന്നു. മൂത്ത മകള്‍ക്കുവേണ്ടി നടത്തിയ നിയമയുദ്ധങ്ങള്‍ പരാജയപ്പെട്ടതിന്റെ വേദനയിലായിരുന്നു കഷ്ടപ്പാടിനിടയിലും ജിഷയെ നിയമപഠനത്തിന് വിടാന്‍ രാജേശ്വരി തീരുമാനിച്ചത്. താന്‍ അഭിഭാഷകയാകുന്നതോടെ അമ്മയുടെ സങ്കടങ്ങളെല്ലാം തീരുമെന്ന് ജിഷ പറയാറുണ്ടായിരുന്നു.

എന്നാല്‍, അടച്ചുറപ്പില്ലാത്ത വീട്ടില്‍ പ്രായപൂര്‍ത്തിയായ മകളെ ചേര്‍ത്തുപിടിച്ച് കഴിഞ്ഞിരുന്ന രാജേശ്വരി കൂലിപ്പണിയ്ക്ക് പോയി തിരിച്ചെത്തിയപ്പോള്‍ കണ്ടത് പിച്ചിചീന്തപ്പെട്ട മകളുടെ ശരീരമായിരുന്നു.

പെരുമ്പാവൂരിലെ പീഡനത്തിരയായ ശേഷം കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പീഡനത്തിന് ഇരയായി മരിക്കുന്നവര്‍ക്കുള്ള ഫണ്ടില്‍ നിന്നാണ് തുക നല്‍കുക. ജിഷയുടെ സഹോദരി എറണാകുളം ജില്ലയില്‍ യോഗ്യതയ്ക്ക് അനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

ജിഷയുടെ കുടുംബത്തിന് വീട് വച്ച് നല്‍കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തീരുമാനങ്ങള്‍ അടിയന്തിരമായി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് എത്രയും വേഗം തന്നെ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു

Share this news

Leave a Reply

%d bloggers like this: