ദക്ഷിണാഫ്രിക്കയില്‍ നിന്നും മൗറീഷ്യസില്‍ നിന്നും കണ്ടെത്തിയ ഭാഗങ്ങള്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് ഓസ്‌ട്രേലിയ

കോലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി മലേഷ്യന്‍ സര്‍ക്കാര്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നും മൗറീഷ്യസിലെ റോഡ്രിഗസ് ഐലാന്റില്‍ നിന്നുമാണ് വിമാനത്തിന്റെ രണ്ട് ഭാഗങ്ങള്‍ കണ്ടെത്തിയത്. കണ്ടെത്തിയ അവശിഷ്ടങ്ങള്‍ എംഎച്ച് 370ന്റേതാണെന്ന് ഏകദേശം ഉറപ്പിച്ചതായി ഓസ്‌ട്രേലിയയും മലേഷ്യയും അറിയിച്ചു. 239 യാത്രികരുമായി രണ്ട് വര്‍ഷം മുമ്പാണ് മലേഷ്യന്‍ വിമാനം കാണാതായത്.

വിമാനവുമായി ബന്ധം നഷ്ടപ്പെട്ട പ്രദേശത്തായിരുന്നു ആദ്യം തെരച്ചില്‍ നടത്തിയിരുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഓസ്‌ട്രേലിയയുടെ പടിഞ്ഞാറെ തീരത്ത് നടത്തിയ തെരച്ചില്‍ ഫലം കാണാതായതോടെയാണ് മറ്റ് ഭാഗങ്ങളിലേക്ക് തെരച്ചില്‍ വ്യാപിപ്പിച്ചത്. പുതിയതായി കണ്ടെത്തിയ രണ്ട് വിമാന ഭാഗങ്ങള്‍ വിമാനത്തിന്റെ എഞ്ചിന്‍ മൂടിയാണെന്ന് മലേഷ്യന്‍ ഗതാഗതമന്ത്രി ലിയോ ടിയോങ് ലേ അറിയിച്ചു. ഇതില്‍ ഒരു റോള്‍സ് റോയ്‌സ് ലോഗോയുടെ പകുതിയും കാണാന്‍ സാധിക്കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള അന്താരാഷ്ട്ര വിദഗ്ധ സംഘമാണ് വിമാനത്തിന്റെ അവശിഷ്ട ഭാഗങ്ങള്‍ പരിശോധിച്ചത്. മലേഷ്യന്‍ എയര്‍ലൈന്‍സ് ബോയിംഗ് 777ന്റെ തന്നെ ഭാഗങ്ങളാണെന്ന് ഇവര്‍ സ്ഥിരീകരിച്ചതായും ഗതാഗത മന്ത്രി അറിയിച്ചു.

വിമാനത്തിന്റെ അഞ്ച് ചെറിയ ഭാഗങ്ങളാണ് ഇതുവരേയും കണ്ടെത്താനായത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിവിധ മേഖലകളില്‍ നിന്നാണ് വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തത്.

2014 മാര്‍ച്ച് 8ന് കോലാലംമ്പൂരില്‍ നിന്ന് ബെയ്ജിംഗിലേക്ക് പറക്കുന്നതിനിടയിലാണ് മലേഷ്യന്‍ എയര്‍ലൈന്‍ വിമാനം എംഎച്ച് 370 കാണാതായത്. വിമാനത്തിന് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ ഇനിയും കണ്ടെത്താനായിട്ടില്ല. വിമാനം തകര്‍ന്ന് വീണതാവാമെന്നാണ് നിഗമനം.

Share this news

Leave a Reply

%d bloggers like this: