ഇസ്താംബൂള്‍: തുര്‍ക്കിയില്‍ വെള്ളിയാഴ്ചയുണ്ടായ സൈനിക അട്ടിമറി ശ്രമത്തെത്തുടര്‍ന്ന് രാജ്യത്ത് മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തുര്‍ക്കിയുടെ ജനാധിപത്യ ഭരണത്തിനെതിരെയുള്ള വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനാണ് നടപടിയെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും തടസം നേരിടേണ്ടിവരില്ലെന്നും അദ്ദേഹം അറിയിച്ചു.
കാബിനറ്റ് മന്ത്രിമാരുമായും ഉന്നത സുരക്ഷാ ഉപദേഷ്ടാക്കളുമായും ചര്‍ച്ച നടത്തിയതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യ പറഞ്ഞത്. സംഭവത്തില്‍ 10,000 ത്തോളം ആളുകളെയാണ് സര്‍ക്കാര്‍ ജയിലലടച്ചിരിക്കുന്നത്. 600 ല്‍ അധികം വിദ്യലയങ്ങള്‍ അടച്ചിടുകയും 21,000 അധ്യാപകര്‍ ഉള്‍പ്പെടെ 50,000 ല്‍ അധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. നടപടി രാജ്യത്തെ ജനാധിപത്യത്തിനും നിയമങ്ങള്‍ക്കും സ്വാതന്ത്രങ്ങള്‍ക്കും എതിരല്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.
246 പേരാണ് സൈനികരുടെ അട്ടിമറിശ്രമത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടിരുന്നത്. ഇവരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രസിഡന്റ് അവരെ സ്തുതിച്ച് സംസാരിക്കുകയും ചെയ്തു. വെള്ളിയാഴ്ചത്തെ അട്ടിമറിശ്രമത്തിന് ശേഷം രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വ്യാപക അഴിച്ചുപണിയാണ് പ്രസിഡന്റ് നടപ്പിലാക്കുന്നത്.
-sk-