കൃതൃമ തന്മാത്രയിലൂടെ സ്വയം പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളെ സൃഷ്ടിച്ചെടുത്ത മൂന്ന് ശാസ്ത്രജ്ഞന്മാര്‍ക്ക് ഇത്തവണത്തെ രസതന്ത്ര നൊബേല്‍. ഫ്രാന്‍സിലെ സ്ട്രോസ്ബര്‍ഗ് സര്‍വകലാശാലയിലെ പ്രഫസര്‍ ഴാന്‍ പിയറി, യു.എസ് ലെ ഏവന്‍സ്റ്റന്‍ തോര്‍ത്തെന്‍ വെസ്റ്റേണ്‍ സര്‍വകലാശാലയിലെ പ്രഫസറും ബ്രിട്ടീഷ് വംശജനുമായ ജെ ഫ്രേസര്‍ സ്റ്റൊഡാര്‍ട്ട്, ഹോളണ്ടിലെ ഗ്രോണിഗെന്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ബെര്‍ണാഡ് ഫെഗിംഗ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
കോശങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കുഞ്ഞന്‍ യന്ത്രങ്ങളെപ്പോലെയാണ് എന്ന ചിന്തയാണ് അതെ മാതൃകയിലുള്ള മോളിക്യു്‌ലാര്‍ മെഷീന്‍ നിര്‍മ്മിക്കാന്‍ മൂവരെയും സഹായിച്ചത്. തലമുടി നാരിന്റെ ആയിരത്തോണ് മാത്രം വലിപ്പമുള്ള ഈ യന്ത്രങ്ങള്‍ രാസോര്‍ജ്ജം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ജൈവ കോശങ്ങള്‍ ചെയ്യുന്ന എല്ലാ ജോലികളും ഈ കുഞ്ഞന്‍ യന്ത്രങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും. ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുന്ന കണ്ടുപിടിത്തമാണ് ഈ ശാസ്ത്രജ്ഞന്‍മാരുടേത്.
അവയവങ്ങള്‍ക്ക് ഊര്‍ജ്ജം പകരുക, താപനില നിയന്ത്രിക്കുക, സ്വയം കേട്പാടുകള്‍ തീര്‍ക്കുക, എന്നിവ കൃതൃമ കോശങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും. കാന്‍സര്‍ കോശങ്ങളെ തിരഞ്ഞു പിടിച്ച് നശിപ്പിക്കാനും, ശരീരത്തിന്റെ നിശ്ചിത ഭാഗത്ത് മാത്രം മരുന്ന് എത്തിക്കാനും ഇതിനു കഴിയും. പുതിയ കണ്ടുപിടുത്തത്തിന്റെ സാങ്കേതികത പ്രയോജനപ്പെടുത്തിയാല്‍ മെറ്റീരിയല്‍ സയന്‍സില്‍ വിപ്ലവം സൃഷ്ടിക്കാനും ആകും. പൊട്ടല്‍ സ്വയം നന്നാക്കുന്ന പൈപ്പുകള്‍ മുതല്‍ കുഴികള്‍ തനിയെ അടയ്ക്കുന്ന റോഡുകള്‍ വരെ ഇതിന്റെ വിശാല സാദ്ധ്യതകളാണ്.
വലിയ സാധ്യതകളിലേക്ക് വഴിതുറക്കുന്ന ഒരു സാങ്കേതിക വിദ്യയുടെ ഏറ്റവും ചെറിയ രൂപമാണ് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയതെന്ന് നൊബേല്‍ സമ്മാന സമിതി വിലയിരുത്തി. സമ്മാനത്തുകയായ 9.31 ലക്ഷം യു എസ് ഡോളര്‍ മൂന്നുപേരും തുല്യമായി പങ്ക് വയ്ക്കും. 33 വര്‍ഷത്തിലേറെ നീണ്ട പരീക്ഷണങ്ങളാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്.
എ എം