2000 ത്തിന്റെ വ്യാജന്‍ പാക്കിസ്ഥാനില്‍ സുലഭം

 

നോട്ട് പിന്‍വലിക്കലിന് പിന്നാലെ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 2000 രൂപാ നോട്ടുകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കപ്പെടുന്നെന്ന് റിപ്പോര്‍ട്ട്. അയല്‍ രാജ്യങ്ങളില്‍ നിന്നടക്കം വ്യാപകമായി അച്ചടിച്ച് വിതരണം ചെയ്യപ്പെടുന്ന കള്ളനോട്ടുകള്‍ ഇല്ലാതാക്കുകയെന്നത് നോട്ട് പിന്‍വലിക്കലിന്റെ പ്രധാന ലക്ഷ്യമായി കേന്ദ്ര സര്‍ക്കാറും പ്രധാനമന്ത്രിയും വിശദീകരിച്ചു. എന്നാല്‍ നോട്ട് പുറത്തിറങ്ങി മൂന്നാം മാസം പാകിസ്ഥാനില്‍ നിന്ന് അച്ചടിച്ച വ്യാജ നോട്ടുകള്‍ അതിര്‍ത്തിയില്‍ നിന്ന് എന്‍ഐഎ പിടിച്ചെടുത്തു.

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി വഴിയാണ് പുതിയ വ്യാജ നോട്ടുകള്‍ രാജ്യത്തേക്ക് കടത്തുന്നതെന്നാണ് എന്‍.ഐ.എക്കും അതിര്‍ത്തി രക്ഷാ സേനക്കും വിവരം ലഭിച്ചത്. 2000 രൂപയുടെ 40 വ്യാജ നോട്ടുകളുമായി അടുത്തിടെ ഒരാള്‍ പശ്ചിമ ബംഗാളിലെ മാര്‍ഡയില്‍ നിന്ന് പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ നോട്ടുകള്‍ പാക് ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പാകിസ്ഥാനില്‍ അച്ചടിച്ചവയാണെന്ന് മനസിലായതെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ പറയുന്നു. വ്യാജന്റെ നിലവാരം അനുസരിച്ച് 400 മുതല്‍ 600 വരെ രൂപ വാങ്ങിയാണ് കള്ളക്കടത്തുകാര്‍ക്ക് ഇത് വിതരണം ചെയ്യുന്നത്.

യഥാര്‍ത്ഥ നോട്ടുകളില്‍ റിസര്‍വ് ബാങ്ക് സജ്ജീകരിച്ചിരിക്കുന്ന 17 സുരക്ഷാ അടയാളങ്ങളില്‍ പതിനൊന്നും ഈ വ്യാജ നോട്ടുകളിലുണ്ടായിരുന്നെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. നേരത്തെ പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളൊന്നും പുതിയ 2000 രൂപാ നോട്ടുകളില്‍ സജ്ജീകരിച്ചിട്ടില്ലെന്ന് നേരത്തെ നോട്ടുകള്‍ അച്ചടിക്കുന്ന സെക്യൂരിറ്റി പ്രിന്റിംഗ് ആന്റ് മിന്റിംഗ് കോര്‍പറേഷന്‍ ജീവനക്കാരെ ഉദ്ധരിച്ച് വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എ എം

 

Share this news

Leave a Reply

%d bloggers like this: