ടൈറ്റാനിക്കിലേക്ക് വിനോദയാത്ര നടത്താം ചിലവ് ഏകദേശം 68 ലക്ഷം രൂപ

ഒരു നൂറ്റാണ്ടിലേറെയായി കടലിനടിയില്‍ വിശ്രമം കൊള്ളുന്ന ടൈറ്റാനിക്ക് കപ്പലിലേക്കുള്ള വിനോദയാത്ര സാധ്യമാകുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ മാര്‍ബിള്‍ പ്രൈവറ്റ് എന്ന കമ്പനിയാണ് 2018 മേയില്‍ കടലില്‍ 4000 മീറ്റര്‍ ആഴത്തിലുള്ള ടൈറ്റാനിക് ചുറ്റിക്കാണുന്നതിനായി അവസരമൊരുക്കുക. ഇരുപതാം നൂറ്റാണ്ടിലെ എറ്റവും വലിയ കടല്‍ ദുരന്തമായ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് സമുദ്ര ഗവേഷകനായ റോബര്‍ട്ട് ബല്ലാര്‍ഡും സംഘവുമാണ് കണ്ടെത്തിയത്.

ടൈറ്റാനിക്ക് സന്ദര്‍ശിക്കുന്നതിനായുള്ള ഏറ്റവും അവസാനത്തെ അവസരമാണ് ഇത്. സമുദ്ര ഗവേഷകര്‍ 2016ല്‍ നടത്തിയ പഠനങ്ങള്‍ അനുസരിച്ച് ടൈറ്റാനിക്കില്‍ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ള ‘എക്സ്ട്രീമോഫൈല്‍ ബാക്റ്റീരിയ കപ്പലിന്റെ ശേഷിച്ച ഭാഗവും ഇരുപത് വര്‍ഷത്തിനുള്ളില്‍ തിന്ന് തീര്‍ക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ബ്ലൂ മാര്‍ബിള്‍ കമ്പനി എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന യാത്രയാണ് പദ്ധതിയിട്ടിട്ടുള്ളത്. ടൈറ്റാനിക്ക് സന്ദര്‍ശനം മൂന്ന് ദിവസം നീളും. ഓരോ ദിവസവും മൂന്നുമണിക്കൂര്‍ കടലിന്നടിയില്‍ ചെലവഴിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്. 269 മീറ്റര്‍ നീളമുള്ള ടൈറ്റാനിക്കിന്റെ മുകള്‍ത്തട്ടിലിറങ്ങുവാനും ചുറ്റിനടക്കുവാനും അവസരം ഒരുക്കിയിട്ടുണ്ട്.

ടൈറ്റാനിക്ക് സന്ദര്‍ശനത്തിനായി ഒരാളില്‍ നിന്നും 68.32 ലക്ഷം രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ പോലും ആദ്യ യാത്രയ്ക്കുള്ള മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞു പോയി. ടൈറ്റാനിക്കിന്റെ ആദ്യ യാത്രയിലെ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്കായ 4350 യുഎസ് ഡോളറിന്റെ ഇന്നത്തെ മൂല്യമാണ് ഈ നിരക്കെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

1912 ഏപ്രില്‍ 14നാണ് ഇംഗ്ലണ്ടില്‍ നിന്നും അമേരിക്കയിലേക്കുള്ള പ്രഥമ യാത്രയ്ക്കിടെയാണ് ഭീമന്‍ മഞ്ഞുകട്ടയിലിടിച്ച് ടൈറ്റാനിക്ക് മുങ്ങുന്നത്. ടൈറ്റാനിക്ക് ദുരന്തത്തില്‍ ആയിരത്തിയഞ്ഞൂറ് പേരാണ് കൊല്ലപ്പെട്ടത്. ടൈറ്റാനിക്ക് മ്യൂസിയം 2012ല്‍ സന്ദര്‍ശകര്‍ക്കായി തുറന്നതില്‍ പിന്നെ മൂന്നരലക്ഷത്തിലധികം ആളുകളാണ് കപ്പല്‍ സന്ദര്‍ശിച്ചിട്ടുള്ളത്. 2016ലെ വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്സില്‍ ലോകത്തിലെ സഞ്ചാരികളെ ആകര്‍ഷിച്ചു എന്ന അവാര്‍ഡും ടൈറ്റാനിക്ക് മ്യൂസിയം നേടിയിരുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: