305 യാത്രക്കാരുമായി പറന്ന വിമാനത്തില്‍ പൈലറ്റ് രണ്ട് മണിക്കൂര്‍ കിടന്നുറങ്ങി

യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 305 പേരുമായി പറന്ന യാത്രാവിമാനത്തിന്റെ നിയന്ത്രണം ട്രെയിനിയായ പൈലറ്റിനു കൈമാറി ഉറങ്ങാന്‍ പോയ പാക് പൈലറ്റിന്റെ ജോലി തെറിച്ചു. ഇസ്ലാമാബാദില്‍നിന്നു ലണ്ടനിലേക്കു പോവുകയായിരുന്ന പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനത്തിലാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിമാനം പറന്നുയര്‍ന്ന ഉടനെ വിമാനത്തിന്റെ നിയന്ത്രണം ട്രെയിനി പൈലറ്റിനു കൈമാറി മുഖ്യ പൈലറ്റായ ആമിര്‍ അക്തര്‍ ഹാഷ്മി ബിസിനസ് ക്ലാസിലെ കാബിനില്‍ പോയിരുന്ന് ഉറങ്ങുകയായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ 26നാണു സംഭവം അരങ്ങേറിയത്. ഇസ്ലാമാബാദ് – ലണ്ടന്‍ വിമാനത്തില്‍ ഹാഷ്മിക്കൊപ്പം മുഖ്യ ഓഫിസറായ അലി ഹസ്സന്‍ യസ്ദാനിയും ട്രെയിനി പൈലറ്റായ മുഹമ്മദ് ആസാദ് അലിയുമാണു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ട്രെയിനികളായി വരുന്ന വൈമാനികര്‍ക്കു പരീശിലനം നല്‍കുന്നതിന്റെ ചുമതലകൂടി വഹിക്കുന്ന ഹാഷ്മിക്ക്, ഈ ഇനത്തില്‍ മാത്രം ഒരു ലക്ഷം രൂപയോളം പ്രതിഫലമായി ലഭിക്കുന്നുണ്ടെന്നു പാകിസ്താനിലെ ദേശീയ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രെയിനിയായെത്തിയ മുഹമ്മദ് ആസാദ് അലിയെ ഒപ്പമിരുത്തി പരിശീലിപ്പിക്കുന്നതിനു പകരം, വിമാനത്തിന്റെ സമ്പൂര്‍ണ നിയന്ത്രണം ട്രെയിനിയെ ഏല്‍പ്പിച്ച് ഇയാള്‍ ഉറങ്ങാന്‍ പോവുകയായിരുന്നു. രണ്ടു മണിക്കൂറിലേറെ സമയം ഇയാള്‍ സീറ്റില്‍ കിടന്നുറങ്ങിയത്രെ.

വിമാന യാത്രക്കാരില്‍ ഒരാള്‍ പൈലറ്റ് ബിസിനസ് ക്ലാസിലെ സീറ്റിലിരുന്ന് ഉറങ്ങുന്നതിന്റെ ചിത്രമെടുത്തു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. ചിത്രം പ്രചരിപ്പിക്കുക മാത്രമല്ല, പൈലറ്റ് വരുത്തിയ ഗുരുതര വീഴ്ചയെക്കുറിച്ച് അദ്ദേഹം പരാതി നല്‍കുകയും ചെയ്തു. സംഭവം വിവാദമായതോടെ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് പൈലറ്റിനെ ജോലിയില്‍നിന്നു തിരിച്ചുവിളിച്ചതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താന്‍ എയര്‍ലൈന്‍സ് പൈലറ്റ്സ് അസോസിയേഷന്റെ (പിഎഎല്‍പിഎ) മുന്‍ പ്രസിഡന്റു കൂടിയായ ഹാഷ്മിക്കെതിരെ നടപടി സ്വീകരിക്കാന്‍ പിഐഎ ആദ്യം മടിച്ചെങ്കിലും, സമ്മര്‍ദ്ദം ശക്തമായതോടെ ജോലിയില്‍നിന്ന് തിരിച്ചുവിളിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പൈലറ്റിനെതിരെ നടപടി സ്വീകരിച്ച വിവരം അറിയിച്ച പിഐഎ വക്താവ് ഡാനിയേല്‍ ഗിലാനി, ഇതു സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും വെളിപ്പെടുത്തി.
ഡികെ

Share this news

Leave a Reply

%d bloggers like this: