പോയസ് ഗാര്‍ഡനില്‍ അവകാശമുന്നയിച്ച് ദീപ ജയകുമാര്‍; സ്ഥലത്ത് സംഘര്‍ഷം

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ അവകാശമുന്നയിച്ച് സഹോദരപുത്രി ദീപ ജയകുമാര്‍. പോയസ് ഗാര്‍ഡനു മുന്നില്‍ വാഹനം നിര്‍ത്തി അകത്തേക്കു കയറാന്‍ ശ്രമിച്ച ദീപയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. തുടര്‍ന്നു ദീപ വസതിക്കുമുന്നില്‍ ധര്‍ണ നടത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ജയലളിതയുടെ സഹോദരപുത്രി ദീപ ആദ്യമായാണു പോയസ് ഗാര്‍ഡനിലെത്തുന്നത്. സഹോദരന്‍ ദീപക് വിളിച്ചാണ് വന്നതെന്നു ദീപ പറഞ്ഞു. എന്നാല്‍ വീട്ടിലുണ്ടായിരുന്നത് ഗുണ്ടകളും ജീവനക്കാരും മാത്രമായിരുന്നു. ശശികല വിഭാഗത്തോടൊപ്പം ചേര്‍ന്നു സഹോദരന്‍ ചതിച്ചെന്നും ദീപ ആരോപിച്ചു. രണ്ടരമണിക്കൂര്‍ ദീപ പോയസ് ഗാര്‍ഡനില്‍ ചെലവഴിച്ചു.

ടിടിവി ദിനകരന്റെ അനുയായികള്‍ ദീപയ്ക്കെതിരെ രംഗത്തെത്തി. പോയസ് ഗാര്‍ഡനില്‍നിന്ന് ദീപ മടങ്ങിപ്പോകണം എന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സഹോദരന്‍ ദീപക് ക്ഷണിച്ചിട്ടാണു താന്‍ വന്നതെന്നും തനിക്കാണ് ഇവിടെ അവകാശമെന്നും ദീപ വാദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുമായി കടുത്ത വാദപ്രതിവാദങ്ങളും ദീപ നടത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്.

നിലവില്‍, പോയസ് ഗാര്‍ഡന്‍ ആരുടെ നിയന്ത്രണത്തിലാണെന്ന് വ്യക്തമല്ല. ഇതിനാലാണ് അവകാശമുന്നയിച്ചു ദീപ രംഗത്തുവരാന്‍ കാരണം. ജയലളിതയുടെ മരണശേഷമാണ് അവരുടെ പാരമ്പര്യം അവകാശപ്പെട്ടു ദീപ പൊതുവേദിയിലെത്തിയത്. എംജിആര്‍ അമ്മ ദീപ പേരവെ എന്ന പേരില്‍ ദീപ പുതിയ സംഘടനയും പ്രഖ്യാപിച്ചു. ദീപ ജയകുമാറിന്റെ ഭര്‍ത്താവ് കെ.മാധവനും പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയിട്ടുണ്ട്.


ഡികെ

Share this news

Leave a Reply

%d bloggers like this: