ആലിപ്പഴവര്‍ഷത്തില്‍ വിമാനം തകര്‍ന്നു; 121 യാത്രക്കാരെ രക്ഷിച്ച് പൈലറ്റ്

ആലിപ്പഴവര്‍ഷം കൊണ്ട് തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന 121 പേരുടെ ജീവന്‍ രക്ഷിച്ച പൈലറ്റാണ് ഇപ്പോള്‍ ലോക മാധ്യമങ്ങളിലെ താരം. യുക്രൈന്‍ കാരനായ ക്യാപ്റ്റന്‍ അലക്സാണ്ടര്‍ അകോപോവ് ആണ് അതിവിദഗ്ധവും അവിശ്വസനീയവുമായ രീതിയില്‍ എ320 വിമാനം ഇസ്താംബൂളിലെ അറ്റാതുര്‍ക്ക് വിമാനത്താവളത്തില്‍ ഇറക്കിയത്.

അറ്റാതുര്‍ക്ക് വിമാനത്താവളത്തില്‍നിന്ന് അറ്റ്ലസ് ഗ്ലോബലിന്റെ ജെറ്റ് വിമാനം പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളിലാണ് കാലാവസ്ഥ പെട്ടെന്ന് മാറിയത്. കനത്ത മഴയ്ക്കൊപ്പം കോഴിമുട്ടയുടെ വലിപ്പമുള്ള മഞ്ഞുകഷ്ണങ്ങള്‍ പെയ്യാന്‍ തുടങ്ങി. വിമാനത്തിന്റെ മുന്‍ഭാഗത്ത് ശക്തമായി വന്നിടിച്ച മഞ്ഞുകട്ടകള്‍ വിമാനത്തിന് ഗുരുതരമായ തകരാറുകളാണുണ്ടാക്കിയത്. വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്ന് ഉള്ളിലേയ്ക്ക് കുഴിഞ്ഞു. ചില്ലുഭാഗങ്ങളെല്ലാം തകര്‍ന്നുടഞ്ഞു.

നിയന്ത്രണം നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ അടിയന്തിരമായി തിരിച്ചിറക്കുക മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനത്താവളം അടയ്ക്കാന്‍ വിമാനത്താവള അധികൃതര്‍ തീരുമാനിക്കുന്നതിനിടയിലാണ് അടിയന്തിര ലാന്‍ഡിങ്ങിന് പൈലറ്റ് അനുമതി തേടിയത്. എന്നാല്‍ ആലിപ്പഴ വീഴ്ചയെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിന്റെ ലാന്‍ഡിങ് എളുപ്പമായിരുന്നില്ല. പൈലറ്റിന്റെ വൈദഗ്ധ്യവും പരിചയവുമാണ് വലിയ അപകടം ഒഴിവാക്കിയത്.

അറ്റ്ലസ് ഗ്ലോബല്‍ സംഭവം സ്ഥിരീകരിക്കുകയും പൈലറ്റ് അലക്സാണ്ടര്‍ അകോപോവിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അകോപോവിന്റെ ധൈര്യത്തെയും വൈദഗ്ധ്യത്തെയും അനുമോദിക്കുന്നതിന് ‘യുക്രേനിയന്‍ ഓര്‍ഡര്‍ ഫോര്‍ കറേജ്’ ബഹുമതി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അറ്റാതുര്‍ക്ക് എയര്‍പോര്‍ട്ടിലെ എന്‍ജിനീയറായ ഒലെഗ് ലുങ്ഗുല്‍ ആണ് വിമാനത്തിന്റെ ലാന്‍ഡിങ്ങ് വീഡിയോയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിനിടയില്‍ ലക്ഷക്കണക്കിന് പേരാണ് ഇത് കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: