ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ വിസയില്ലാതെ എത്താം

ഇന്ത്യയടക്കം ലോകത്തിലെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറില്‍ വിസയില്ലാതെ പ്രവേശിക്കാം. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഖത്തറിനെതിരേ തുടരുന്ന ഉപരോധത്തിന്റെയും അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെയും പശ്ചാത്തലത്തില്‍ സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കാനാണ് ഖത്തര്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ആറു മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ടും സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിനുള്ള വിമാനടിക്കറ്റുമുള്ളവര്‍ക്ക് ഖത്തറില്‍ മുന്‍കൂറായുള്ള യാതൊരു അനുമതിയും കൂടാതെ ഖത്തറിലിറങ്ങാം. വിസ അനുവദിക്കുന്നതിന് യാതൊരു ഫീസും നല്‍കേണ്ടിയും വരില്ല. 30 ദിവസത്തെ സന്ദര്‍ശക വിസ, 90 ദിവസത്തെ സന്ദര്‍ശക വിസ എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവദിക്കുക.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് 30 ദിവസത്തെ സന്ദര്‍ശക വിസയായിരിക്കും അനുവദിക്കുക. ഇന്ത്യയെ കൂടാതെ അമേരിക്കയും റഷ്യയും ചൈനയും ഉള്‍പ്പടെയുള്ള രാജ്യങ്ങളും 30 ദിവസത്തെ സന്ദര്‍ശക വിസ അനുവദിക്കപ്പെടുന്ന 47 രാജ്യങ്ങളുടെ ഈ പട്ടികയില്‍പ്പെടും. എന്നാല്‍ ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്റ്, ജര്‍മനി, ഫ്രാന്‍സ് എന്നിയുള്‍പ്പെടുന്ന 33 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസം വരെ ഇങ്ങനെ രാജ്യത്ത് തങ്ങാം. എന്നാല്‍ ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടുന്ന 30 ദിവസത്തെ സന്ദര്‍ശകവിസയുടെ പട്ടികയിലാണ് ബ്രട്ടണ്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ലോകത്തെ മറ്റ് രാജ്യങ്ങളില്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വിസ അനുവദിക്കുന്നതിന് മുന്‍ഗണന നല്‍കാറുണ്ട്. എന്നാല്‍ ഖത്തറില്‍ 90 ദിവസം വരെ തങ്ങാന്‍ തങ്ങാന്‍ കഴിയുന്ന മുന്‍ഗണനയുള്ള വിദേശപൗരന്‍മാരുടെ രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഖത്തറിന് ഉപരോധമേര്‍പ്പെടുത്തുന്നതില്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് ജിസിസി രാഷ്ട്രങ്ങള്‍ വഴങ്ങുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സൗദിയുടെ നേതൃത്വത്തില്‍ ജിസിസി രാജ്യങ്ങള്‍ ഉപരോധം തുടരുകയാണെങ്കിലും ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരത്തെതന്നെ ഖത്തറില്‍ പ്രവേശിക്കുന്നതിന് വിസ വേണ്ട. ഇത് മാറ്റമില്ലാതെ തുടരും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: