ടെക്‌സസില്‍ കാണാതായ മലയാളി ബാലികയ്ക്കായി തിരച്ചില്‍ തുടരുന്നു

 

അമേരിക്കയിലെ ടെക്‌സസില്‍ കാണാതായ മലയാളി ബാലികയ്ക്കായി അഞ്ചാം ദിവസവും തിരച്ചില്‍ തുടരുന്നു. പാല് കുടിക്കാത്തതിന് ശിക്ഷയായി പുലര്‍ച്ചെ മൂന്നിന് വീടിനു പുറത്ത് നിര്‍ത്തിയ കുട്ടിയെയാണ് കാണാതായത്. വളര്‍ത്തച്ഛനും എറണാകുളം സ്വദേശിയുമായ വെസ്‌ലി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. അമ്മ സിനിയും നിയമസഹായം തേടിയതോടെ തിരോധാനത്തിലെ ദുരൂഹതതേടി അന്വേഷണ ഉദ്യോഗസ്ഥര്‍ പരക്കംപാച്ചിലിലാണ്

ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് ഷെറിന്‍ മാത്യുവിനെ അച്ഛന്‍ വെസ്‌ലി മാത്യു വീടിനു സമീപത്തെ മരച്ചുവട്ടില്‍ ഒറ്റയ്ക്ക് നിര്‍ത്തി ശിക്ഷിച്ചത്. 15 മിനിറ്റ് കഴിഞ്ഞു വന്നു നോക്കിയപ്പോള്‍ കുട്ടിയെ കണ്ടില്ല. തിരിച്ചുവരുമെന്ന് കരുതി അന്വേഷിക്കുകയോ പൊലീസില്‍ അറിയിക്കുയോ ചെയ്തില്ല. രാവിലെ എട്ടു മണിയോടെ ഉണര്‍ന്ന അമ്മ സിനി മകളെ അന്വേഷിച്ചപ്പോഴാണ് ശിക്ഷയുടെയും തിരോധാനത്തിന്റെ കഥ വെസ്‌ലി പറഞ്ഞത്. ഉടന്‍ പൊലീസിലറിയിക്കുകയും തിരിച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ കുട്ടിയെ കണ്ടെത്താനായില്ല. വെസ്‌ലിയെയും സിനിയെയും പൊലീസ് പല തവണ ചോദ്യം ചെയ്‌തെങ്കിലും ഒരേ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചു. വെസ്‌ലിയെ അറസ്റ്റുചെയ്ത പൊലീസ് രണ്ടു കോടി രൂപയുടെ ജാമ്യത്തില്‍ വിട്ടയച്ചു. സിനിയും നിയമസഹായം തേടി.

കേരളത്തിലെ ഒരു അനാഥാലയത്തില്‍നിന്ന് രണ്ടുവര്‍ഷം മുന്‍പാണ് ഷെറിനെ ദമ്പതികള്‍ ദത്തെടുത്തത്. പോഷകാഹാരക്കുറവിന് ചികില്‍സയിലുള്ള ഷെറിന് നിശ്ചിത ഇടവേളകളില്‍ പാല്‍ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതായും മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു. ഹൂസ്റ്റണിലെ മലയാളികള്‍ ഉള്‍പ്പെടെ കുട്ടിക്കായി തിരച്ചിലിലാണ്.

കുട്ടിയെ രാത്രി നിര്‍ത്തിയ സ്ഥലം കൊയോട്ട് മൃഗങ്ങള്‍ രാത്രി ഇറങ്ങുന്ന സ്ഥലമാണ്. കുറുക്കന്മാരുടെ ജനുസില്‍പെട്ട മൃഗമാണിത്. കുട്ടിയെ ഒറ്റയ്ക്കു നിര്‍ത്തി തിരിച്ചുവരുന്നവഴി കൊയൊട്ടിനെ കണ്ടതായും വെസ്ലി മാത്യു പറയുന്നുണ്ട്.

 

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: