ഇന്ത്യക്കാരുടെ ക്രൂരത പകര്‍ത്തിയ ചിത്രത്തിന് അവാര്‍ഡ്

മനുഷ്യനെ പോലെ തന്നെ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുള്ളവരാണ് മൃഗങ്ങളും. ഒരിക്കലും അവര്‍ അവരുടെ ആവാസവ്യവസ്ഥയില്‍ നിന്ന് മനുഷ്യന്റെ വാസകേന്ദ്രങ്ങളിലേക്ക് എത്താറില്ല. അഥവാ അത്തരത്തില്‍ വന്യജീവികള്‍ എത്തുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ മനുഷ്യന്റെ നീചമായ പ്രവര്‍ത്തികള്‍ ഉണ്ടാകും. അവരുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുകയോ അല്ലെങ്കില്‍ അവരെ മാരകമായി ഉപദ്രവിക്കുകയോ ചെയ്യുമ്പോഴാണ് മൃഗങ്ങളും തിരികെ പ്രതികരിക്കുന്നത്. മനുഷ്യന്റെ ക്രൂരതയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു ആനയുടെയും, ആനക്കുട്ടിയുടെയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

പശ്ചിമ ബംഗാളിലെ ബന്‍കുര ജില്ലയില്‍ നിന്നുള്ള ഈ ചിത്രത്തിന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. Hell is here അഥവാ നരകം ഇവിടെയുണ്ട് എന്ന പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ബിപ്ലാബ് ഹസ്രയാണ് മനുഷ്യന്റെ ക്രൂരത നിഴലിക്കുന്ന ഈ ചിത്രം പകര്‍ത്തിയത്. ഇന്ത്യയില്‍ ആനകളും മനുഷ്യരും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ യാഥാര്‍ത്ഥ്യമാണ് ഈ ചിത്രം കാണിക്കുന്നത്.

ജൈവവൈവിധ്യ സംരക്ഷണത്തിനും സാമൂഹ്യ ഇടപെടലിനും വേണ്ടി പ്രവര്‍ത്തിക്കുന്ന മുംബൈ ആസ്ഥാനമായുള്ള സംഘടനയായ സാങ്ക്ച്യുറി നേച്ചര്‍ ഫൗണ്ടേഷനാണ് ചിത്രത്തിന് അവാര്‍ഡ് നല്‍കിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ വന്യ ജീവികളുടെ സംരക്ഷണം കൂടുതല്‍ പ്രാവര്‍ത്തികമാക്കണമെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

പശ്ചിമബംഗാളിലെ ബന്‍കുര ജില്ല, ആസാം, ഒഡീഷ, ഛത്തീസ്ഗഡ്, തമിഴ്‌നാട് എന്നീ സംസ്ഥനങ്ങളില്‍ ആനകളെ ഉപദ്രവിക്കുന്നത് വളരെ കൂടുതലാണെന്ന് ഫൗണ്ടേഷന്‍ വ്യക്തമാക്കി. ആനകള്‍ക്ക് ജീവിക്കാന്‍ വേണ്ടത് വലിയ ആവാസവ്യവസ്ഥയാണ്, എന്നാല്‍ മനുഷ്യര്‍ അവിടം കൈയേറി അവരെ ആക്രമിക്കുകയും, സ്ഥലങ്ങള്‍ കൈവശപ്പെടുത്തുകയും ചെയ്യുന്നു.

ഏഷ്യന്‍ ആനകളുടെ ശക്തികേന്ദ്രമാണ് ഇന്ത്യ. ആഗോള തലത്തിലുള്ള ഏഷ്യന്‍ ആനകളുടെ 70 ശതമാനവും ഇന്ത്യയിലാണ് ഉള്ളത്. 2014 ലെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ 30,000 ആനകളില്‍ 800 ഓളം ആനകള്‍ ബംഗാളിലാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2014 ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള കാലയളവില്‍ 84 ആനകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലാണ് ഇപ്പോള്‍ ആനകള്‍. കൊമ്പുകള്‍ ലക്ഷ്യമാക്കിയാണ് അന വേട്ടകള്‍ നടക്കാറുള്ളത്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: