ഓരോ കുഞ്ഞും ദൈവത്തിന്റെ അമൂല്യമായ സമ്മാനം; പ്രോലൈഫ് നിലപാട് ആവര്‍ത്തിച്ച് ട്രംപ്

 

ഓരോ കുഞ്ഞും ദൈവത്തിന്റെ അമൂല്യമായ സമ്മാനമെന്ന് പ്രഘോഷിച്ചുക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രോലൈഫ് സന്ദേശം. ഗര്‍ഭഛിദ്രത്തിനെതിരായ 45-മത് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയില്‍ ലൈവ് സ്ട്രീമിങ്ങിലൂടെ സംസാരിക്കുകയായിരിന്നു അദ്ദേഹം. അമേരിക്കയിലെ ഭ്രൂണഹത്യാ നിയമം മാറ്റേണ്ട കാലം അതിക്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ”എല്ലാ ജീവനും വിശുദ്ധമാണ്, ഓരോ കുഞ്ഞും ദൈവത്തിന്റെ അമൂല്യമായ സമ്മാനമാണ്”. ട്രംപ് തന്റെ പ്രോലൈഫ് നിലപാട് ആവര്‍ത്തിച്ചു.

ചില സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ഒമ്പതാം മാസത്തിലാണ് കുട്ടിയെ അമ്മയുടെ ഉദരത്തില്‍ നിന്നും പുറത്തെടുക്കുന്നത്. ഇത് തെറ്റാണ്. ഭൂരിഭാഗം അമേരിക്കക്കാരും ഭ്രൂണഹത്യയെ എതിര്‍ക്കുന്നവരാണ്. അടിയന്തരകാരണത്താല്‍ അമേരിക്കയിലെ 12% ആളുകള്‍ മാത്രമാണ് ഭ്രൂണഹത്യയെ പിന്തുണക്കുന്നത്. ജീവിതം നമുക്കെല്ലാവര്‍ക്കും ഏറ്റവും വലിയ അത്ഭുതമാണ്. തന്റെ സ്‌നേഹപൂര്‍ണ്ണമായ കരങ്ങളില്‍ കുഞ്ഞിനെ താരാട്ടുന്ന എല്ലാ അമ്മമാരുടേയും കണ്ണുകളില്‍ നാം ഇത് കാണുന്നു. താന്‍ ഭരിക്കുമ്പോള്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ ആദ്യത്തെ പൗരാവകാശമായ ‘ജീവിക്കുവാനുള്ള അവകാശത്തെ’ സംരക്ഷിക്കും.

സ്‌നേഹത്താല്‍ സ്ഥാപിതമായ ഒരു പരിപാടിയാണ് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’. ജീവന്‍ ആഘോഷിക്കപ്പെടുകയും, സംരക്ഷിക്കപ്പെടുകയും, പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹം പടുത്തുയര്‍ത്തണമെന്ന ഒരൊറ്റ ലക്ഷ്യമാണ് നിങ്ങള്‍ക്കുള്ളത്. നിങ്ങള്‍ നിങ്ങളുടെ കുടുംബത്തേയും അയല്‍ക്കാരേയും രാജ്യത്തേയും ജനിച്ചതും ജനിക്കാതിരിക്കുന്നതുമായ എല്ലാ കുഞ്ഞുങ്ങളെയും സ്‌നേഹിക്കുന്നു. കുട്ടികളെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന മാതാപിതാക്കളെ അഭിനന്ദിക്കുവാനും ട്രംപ് മറന്നില്ല.

ഇതിന് മുന്നെയും ട്രംപ് തന്റെ പ്രോലൈഫ് നിലപാട് വ്യക്തമാക്കിയിരിന്നു. ഭ്രൂണഹത്യയെയും നിര്‍ബന്ധിത വന്ധീകരണത്തെയും പിന്തുണക്കുന്ന യുഎന്‍ സംഘടനയായ യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് (UNFPA)നുള്ള ധനസഹായം ട്രംപ് ഭരണകൂടം കഴിഞ്ഞ വര്‍ഷം നിര്‍ത്തലാക്കിയിരിന്നു.
പതിനായിരകണക്കിന് ആളുകളാണ് ലോകത്തെ ഏറ്റവും വലിയ പ്രോലൈഫ് റാലികളിലൊന്നായ ‘മാര്‍ച്ച് ഫോര്‍ ലൈഫ്’-ല്‍ പങ്കുചേര്‍ന്നത്.

 

 

 

കടപ്പാട് : പ്രവാചക ശബ്ദം

 

Share this news

Leave a Reply

%d bloggers like this: