ഇന്‍ഡിഗോ-എയര്‍ ഡെക്കാന്‍ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

മുംബൈ: ധാക്കയുടെ ആകാശത്ത് വെച്ച് രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്‍ഡിഗോ എയര്‍ബസ് എ320വും എയര്‍ ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900 ഡിയുമാണ് ആകാശത്തു നേര്‍ക്കു നേര്‍ വന്നത്. ഇരുവിമാനങ്ങളും 700 മീറ്റര്‍ മാത്രം അകലത്തില്‍ എത്തി. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ഇക്കഴിഞ്ഞ മേയ് രണ്ടിനായിരുന്നു സംഭവം.

വിമാനങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഓട്ടോമാറ്റിക്കായി ലഭിച്ച മുന്നറിയിപ്പ് സന്ദേശമാണ് വന്‍ ദുരന്തമൊഴിവാക്കാന്‍ പൈലറ്റുമാരെ സഹായിച്ചത്. വിമാനങ്ങള്‍ തമ്മില്‍ വെറും 700 മീറ്റര്‍ മാത്രം വ്യത്യാസമുള്ളപ്പോഴായിരുന്നു ‘അലര്‍ട്ട്’ ലഭിച്ചത്. സാധാരണ ഗതിയില്‍ വിമാനങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട അകലം ഇക്കാര്യത്തില്‍ ഉണ്ടായില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

കൊല്‍ക്കത്തയില്‍ നിന്ന് അഗര്‍ത്തലയിലേക്കു പോകുകയായിരുന്ന ഇന്‍ഡിഗോയുടെ 6ഇ892 വിമാനവും അഗര്‍ത്തലയില്‍ നിന്നു കൊല്‍ക്കത്തയിലേക്കുള്ള യാത്രയിലായിരുന്ന എയര്‍ ഡെക്കാന്റെ ഡിഎന്‍602 വിമാനവുമാണ് നേര്‍ക്ക് നേര്‍ വന്നത്. 9000 അടി ഉയരത്തില്‍ നിന്ന് അഗര്‍ത്തലയിലേക്കുള്ള ലാന്‍ഡിങ്ങിനൊരുങ്ങുകയായിരുന്നു എയര്‍ ഡെക്കാന്റെ വിമാനം. അതേസമയം ഇന്‍ഡിഗോ കൊല്‍ക്കത്തയില്‍ നിന്നു ടേക്ക് ഓഫിനു ശേഷം പറന്നുയരുകയായിരുന്നു.

ഇത് 8300 അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു വിമാനത്തിലെ ട്രാഫിക് കൊളിഷന്‍ എവോയ്ഡന്‍സ് സിസ്റ്റം(ടിസിഎഎസ്) മുന്നറിയിപ്പു നല്‍കിയത്. തുടര്‍ന്ന് ഇരുവിമാനത്തിലെയും പൈലറ്റുമാര്‍ വിമാനം സുരക്ഷിത അകലത്തിലേക്കു മാറ്റുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി ഇരു എയര്‍ലൈന്‍ കമ്പനികളും സ്ഥിരീകരിച്ചിട്ടുണ്ട്. നിര്‍ദേശം ലഭിച്ച ഉയരത്തിലായിരുന്നെന്നാണ് ഇന്‍ഡിഗോയുടെ വാദം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: