ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചു വിവിധ സര്‍വ്വെ ഫലം. മധ്യപ്രദേശില്‍ 230 ല്‍ 117ഉം ഛത്തീസ്ഗഢില്‍ 90ല്‍ 50 ഉം രാജസ്ഥാനില്‍ 200ല്‍ 130ഉം സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സി വോട്ടര്‍-എ.ബി.പി സര്‍വ്വെ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ സെമിഫൈനലായി വിശേഷിപ്പിക്കപ്പെടുന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ജയിക്കുന്നത് കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരുമെന്ന് സര്‍വെ പറയുന്നു.
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 51 ശതമാനവും ബി.ജെ.പിയ്ക്ക് 37 ശതമാനവും ആണ് വോട്ടുകള്‍ പ്രവചിക്കപ്പെടുന്നത്. 2013ലേതിന് നേര്‍വിപരീതമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 200 അംഗ അസംബ്ലിയില്‍ ബി.ജെ.പിയ്ക്ക് 163 സീറ്റുകള്‍ ലഭിച്ചിരുന്നു. ഈയടുത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ആറില്‍ നാല് നിയമസഭാ സീറ്റുകളിലും രണ്ട് പാര്‍ലമെന്റ് സീറ്റുകളിലും കോണ്‍ഗ്രസിനായിരുന്നു ജയം.
മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 42 ഉം ബി.ജെ.പിയ്ക്ക് 40 ഉം ശതമാനം വോട്ടുകളാണ് കിട്ടുകയെന്ന് സര്‍വ്വെ പറയുന്നു. ലോക്സഭയിലിത് ബി.ജെ.പിയ്ക്ക് 46ഉം കോണ്‍ഗ്രസിന് 39ഉം ശതമാനമാണ് പ്രവചിക്കപ്പെടുന്നത്. ഛത്തീസ്ഗഢില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 ഉം ബി.ജെ.പിക്ക് 39ഉം ശതമാനം വോട്ടുകള്‍ കിട്ടുമ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പിലിത് 36 ഉം 46ഉം ശതമാനമായി മാറി മറിയും. അതേ സമയം ഈ സംസ്ഥാനങ്ങളില്‍ മോദിയുടെ സ്വാധീനം ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ സഹായിച്ചേക്കുമെന്നും പ്രധാനമന്ത്രി പദത്തില്‍ രാഹുലിനേക്കാള്‍ കൂടുതല്‍ പിന്തുണ മോദിയ്ക്കാണെന്നും സര്‍വ്വെ പറയുന്നു.
എ എം