ജലന്ധര്‍ : പരാതികിട്ടി ഒന്നരമാസത്തിനു ശേഷം ബലാല്‍സംഗക്കേസിലെ പ്രതിയെ ചോദ്യം ചെയ്യാനെത്തിയ കേരളാ പോലീസ് വെറും കൈയോടെ മടങ്ങുന്നു. എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും പീഡനക്കേസിൽ ബിഷപ് ഫ്രാങ്കോയെ തൊടാന്‍ അന്വേഷണ സംഘത്തിനായില്ല. നാടകീയമായ ചോദ്യം ചെയ്യലും സംഘര്‍ഷ സ്ഥിതിയ്ക്കും ഒടുവില്‍ പോലീസ് സംഘം പുറത്തുവന്നു. കന്യാസ്ത്രീയും സാക്ഷികളും പറഞ്ഞ തീയതികളും മൊഴികളും തെറ്റാണെന്നു സ്ഥാപിക്കാനും അതിനുവേണ്ട തെളിവുകള്‍ ഉണ്ടാക്കാനും ബിഷപ്പിനും കൂട്ടര്‍ക്കും വേണ്ടുവോളം സമയം പോലീസ് അനുവദിച്ചു എന്നാണ് ആക്ഷേപം. അതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്.
തിങ്കളാഴ്ച രാത്രി എട്ടു മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ എട്ടര മണിക്കൂറോളം തുടര്‍ന്നു. പീഡനം നടന്നുവെന്ന് പറയുന്ന തീയതികളില്‍ വൈരുദ്ധ്യം ഉണ്ടെന്നു അന്വേഷണ സംഘം പറഞ്ഞു. പീഡനം നടന്ന ദിവസം മഠത്തില്‍ എത്തിയിട്ടില്ലെന്നാണ് ബിഷപ്പിന്റെ മൊഴി. കുറവിലങ്ങാട് മഠത്തില്‍ താമസിച്ച തീയതികളില്‍ വൈരുധ്യമുണ്ട്. ഏത് ശാസ്ത്രീയ പരിശോധനക്കും തയ്യാറെന്ന് ഫ്രാങ്കോ പറഞ്ഞു. ബിഷപ്പിന്റെ മൊബൈല്‍ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ജലന്ധറില്‍ നിന്നുള്ള ബാക്കി തെളിവ് ശേഖരിച്ച ഉടനെ അന്വേഷണ സംഘം മടങ്ങാനാണ് സാധ്യത.
ബിഷപ്പിനെ വൈദ്യ പരിശോധനക്കു വിധേയനാക്കും. നിലവില്‍ ശേഖരിച്ചതിന് പുറമേ കൂടുതല്‍ ശാസ്ത്രിയ പരിശോധനകളും ശാസ്ത്രിയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്യും. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്‌തേക്കും. കേസുമായി ബന്ധപ്പെട്ട ഫോറന്‍സിക് പരിശോധനകള്‍ കേരളത്തില്‍ എത്തിയ ശേഷം നടത്തും. മൊഴി പരിശോധിക്കുകയാണ്. ബിഷപ് ഫ്രാങ്കോ ജലന്ധറിലെ ബിഷപ്‌സ് ഹൗസിലേക്ക് എത്തുന്നതു ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച ദൃശ്യമാധ്യമപ്രവര്‍ത്തകരെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ചിരുന്നു.
ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നു കേരള സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്ന സാഹചര്യത്തില്‍, അന്വേഷണസംഘം ബിഷപ്‌സ് ഹൗസിലെത്തിയത് അറസ്റ്റിനായാണെന്ന് അഭ്യൂഹമുണ്ടായി. വിശ്വാസികള്‍ അവിടെ തടിച്ചുകൂടുകയും ചെയ്തു. കന്യാസ്ത്രീ പരാതി നല്‍കി ആഴ്ചകള്‍ പിന്നിട്ടിട്ടും ബിഷപ്പിന്റെ മൊഴിയെടുക്കാന്‍ പോലും അന്വേഷണ സംഘം തയാറാകാതിരുന്നത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
എ എം