ഡബ്ലിന്‍:രാജ്യത്ത് ഡ്രൈവിങ് ടെസ്റ്റിന് വേണ്ടി കാത്തിരിക്കുന്നവരുടെ എണ്ണം 45,000 ത്തിലധികം ആണെന്ന് പുതിയ കണക്കുകള്‍. പല സാങ്കേതിയ കാരണങ്ങളാലും കൃത്യ സമയങ്ങളില്‍ ടെസ്റ്റുകള്‍ നടത്താതെ വന്നത് ഇപ്പോള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ട്ടിച്ചിരിക്കുന്നത്. റോഡ് സുരക്ഷാ അതോരിറ്റിയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ വിവിധ കൗണ്ടികളില്‍ നിന്നായി 42,880 ആളുകളാണ് ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നത്.
ആറ് മാസത്തോളമാണ് അപേക്ഷകര്‍ കാത്തിരിക്കുന്നതെന്ന് സ്വതന്ത്ര സെനറ്റര്‍ വിക്ടര്‍ ബൊയ്ഹാന്‍ കുറ്റപ്പെടുത്തി. ടെസ്റ്റ് നടത്താതെ വരുന്ന സാഹചര്യത്തില്‍ പലരുടെയും തൊഴില്‍ നഷ്ടപ്പെടുന്നതിന് കാരണമായിത്തീരും എന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. അടിയന്തരമായി ഗതാഗതമന്ത്രി ഷെയ്ന്‍ റോസ് ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
റോഡ് സേഫ്റ്റി അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം മൊത്തം 83,000 പേരാണ് വെയ്റ്റിങ് ലിസ്റ്റിലുള്ളത്. ഇതില്‍ 45,000 ത്തിലധികം ഡ്രൈവിങ് ടെസ്റ്റിനുള്ള വിളിയ്ക്കായി കാത്തിരിക്കുന്നുണ്ട്. കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നത് സ്‌കിബെറീനിലെ ഡ്രൈവര്‍മാര്‍ക്കാണ് (26 ആഴ്ച) കാസ്റ്റില്‍ബാര്‍ (25 ആഴ്ച), കാവന്‍, ഗോറി, കില്ലര്‍നീ, കില്‍റഷ് എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്കും ഡ്രൈവിങ് ടെസ്റ്റിനായി ഏറെനാള്‍ കാത്തിരിക്കേണ്ടി വരുന്നു. പലയിടത്തും ശരാശരി 6 ആഴ്ച മുതല്‍ 16 ആഴ്ച വരെയാണ് വെയിറ്റിങ് സമയം.
പലരും തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കും പഠന ആവശ്യങ്ങള്‍ക്കുമാണ് ഡ്രൈവിങ് ടെസ്റ്റിനായി അപേക്ഷിച്ചിട്ടുള്ളത്. ടെസ്റ്റ് നടത്തുന്നതില്‍ ഇത്രയധിയം കാലതാമസം നേരിടുന്നത് ആളുകളെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ എത്രയും വേഗത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 11 അധിക ഡ്രൈവര്‍ ടെസ്റ്റുകള്‍ രാജ്യത്താകമാനം ഏര്‍പ്പാടാക്കുമെന്നു മന്ത്രി മുമ്പ് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഇത് പ്രശ്നം കൈകാര്യം ചെയ്യാന്‍ മതിയാകാതെ വരുമെന്നും ടെസ്റ്റുകളുടെ കൃത്യമായ നടത്തിപ്പിന് ഇനിയും കൂടുതല്‍ സെന്ററുകള്‍ അനുവദിക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
എ എം