39,000 കോടി രൂപയുടെ നിര്‍ണായക മിസൈല്‍ കരാറില്‍ ഒപ്പു വച്ച് ഇന്ത്യയും റഷ്യയും

ഇന്ത്യയുമായി 39,000 കോടി രൂപയുടെ നിര്‍ണായക മിസൈല്‍ കരാര്‍ ഉള്‍പ്പെടെ പ്രധാന മേഖലകളില്‍ സഹകരണത്തിനായി റഷ്യ എട്ട് കരാറുകളില്‍ ഒപ്പുവെച്ചു. വ്യോമപ്രതിരോധത്തിനുള്ള ‘എസ്400 ട്രയംഫ്’ എന്ന അത്യാധുനിക മിസൈല്‍ സംവിധാനം അഞ്ചെണ്ണം 39,000 കോടി രൂപക്ക് വാങ്ങുന്നതിനുള്ള കരാറാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ഒപ്പുവെച്ചത്.

എട്ട് ഉടമ്പടികള്‍കൂടി ഒപ്പുവെച്ച് രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പുടിന്‍ വെള്ളിയാഴ്ച മടങ്ങി. ബഹിരാകാശം, ആണവ സഹകരണം, റയില്‍വേ, കൃഷി എന്നീ മേഖലകളിലാണ് അവശേഷിക്കുന്ന എട്ടു കരാറുകള്‍ ഒപ്പിട്ടത്. ഇന്ത്യയിലെ ആറ് ആണവ പദ്ധതികള്‍ക്ക് റഷ്യന്‍ സഹകരണമുണ്ടാകും. 2025 ഓടെ 3000 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരവും ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്ലാദിമിര്‍ പുടിനും ഇറാന്‍ എണ്ണ ഇറക്കുമതിക്കെതിരെയുള്ള അമേരിക്കന്‍ ഉപരോധം അടക്കമുള്ള മേഖല വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കൂടാതെ ഭീകരതയും മയക്കുമരുന്ന് കടത്തും ചര്‍ച്ചയില്‍ വിഷയമായി. റഷ്യന്‍ ഉപപ്രധാനമന്ത്രി യുരി ബോറിസോവ് അടക്കം ഉന്നതതല പ്രതിനിധി സംഘം പുടിനെ അനുഗമിച്ചിരുന്നു.

സൈനിക സംവിധാനങ്ങളുടെ കൈമാറ്റങ്ങള്‍ക്ക് അപ്പുറത്താണ് ഇരു രാജ്യങ്ങളുടെയും ബന്ധമെന്ന് റഷ്യന്‍ പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാനുഷിക പരിഗണനയര്‍ഹിക്കുന്ന വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് പുടിന്‍ വ്യക്തമാക്കി. 2019 സെപ്റ്റംബറില്‍ റഷ്യയില്‍ നടക്കുന്ന വ്യവസായ ഉച്ചകോടിക്ക് പുടിന്‍ മോദിയെ ക്ഷണിക്കുകയും ചെയ്തു.

 

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: