വാഷിംഗ്ടണ്‍: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ പുറത്ത് വന്ന ഫലസൂചന അനുസരിച്ച് ജനപ്രതിനിധി സഭകളില്‍ പ്രസിഡന്റ് ട്രമ്പിന് തിരിച്ചടി നേരിട്ടുവെങ്കിലും സെനറ്റിന്റെ നിയന്ത്രണം നിലനിര്‍ത്താനായി. ജനപ്രതിനിധിസഭയില്‍ ഡെമോക്രാറ്റ് പാര്‍ട്ടിക്കും സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും വിജയം. ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍മാരുടെ 24 സീറ്റുകള്‍ പിടിച്ചെടുക്കാന്‍ ഡെമോക്രാറ്റ് പാര്‍ട്ടിക്കായി. എന്നാല്‍ ഡെമോക്രാറ്റുകള്‍ക്ക് മൂന്ന് സെനറ്റ് സീറ്റുകള്‍ നഷ്ടമായി. സെനറ്റിലെ മുന്നേറ്റത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ട്വീറ്റ് ചെയ്തു. രണ്ട് വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സൂചനയാകും ഇടക്കാല തെരഞ്ഞെടുപ്പെന്നാണ് വിലയിരുത്തല്‍.
https://twitter.com/realDonaldTrump/status/1060022696703070208?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1060022696703070208&ref_url=https%3A%2F%2Fwww.deepika.com%2FMainNews.aspx%3FNewsCode%3D249599
കഴിഞ്ഞ 50 വര്‍ഷത്തെ ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണ് ഇത്തവണ. ഇടക്കാല തിരഞ്ഞെടുപ്പ് എപ്പോഴും പ്രസിഡന്റിനുള്ള ഹിതപരിശോധന ആയിരിക്കും. ഇത്തവണ അത് കുറച്ചു തീവ്രമായിരിക്കും എന്നു തന്നെയാണ് താന്‍ ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ് എന്ന ട്രംപിന്റെ പ്രസംഗങ്ങളും സൂചിപ്പിച്ചത്. ആദ്യ ഇടക്കാല തിരഞ്ഞെടുപ്പില്‍ അധികാരത്തിന് പുറത്തുള്ള പാര്‍ട്ടി സീറ്റ് നില വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതുവരെയുള്ള ചരിത്രം.
അതിനിടെ സൗത്ത് ഡെക്കോഡ സംസ്ഥാനം ആദ്യമായി വനിതാ ഗവര്‍ണറെയും തിരഞ്ഞെുത്തു. റിപ്പബ്ലിക്കന്‍ പ്രതിനിധിയായി ജനവിധി തേടിയ ക്രിസ്റ്റി നൊയിം ആണ് വിജയം നേടി ചരിത്രം കുറിച്ചിരിക്കുന്നത്. ഇന്ത്യാനയില്‍ ജനപ്രതിനിധി സഭയിലേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഗ്രെഗ് പെന്‍സ് വിജയച്ചു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സഹോദരന്‍ കൂടിയാണ് ഗ്രെഗ് പെന്‍സ് ആകെ 100 സീറ്റുകളുള്ള സെനറ്റിലെ 35 സീറ്റിലേക്കാണു തിരഞ്ഞെടുപ്പ് നടന്നത്. നേരത്തെ 51 അംഗങ്ങളുടെ ഭൂരിപക്ഷം ഉണ്ടായിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇത് തുടരാനായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ ടെക്സാസില്‍ സെനറ്റ് സീറ്റ് പാര്‍ട്ടി നിലനിര്‍ത്തി.
നിലവില്‍ 435 അംഗ കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 235, ഡമോക്രാറ്റിക് പാര്‍ട്ടിക്ക് 193 അംഗങ്ങളാണുണ്ടായിരുന്നത്. യുഎസിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം വനിതകള്‍ മല്‍സരരംഗത്തുള്ള ഇത്തവണ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ട്രംപും ഡെമോക്രാറ്റുകള്‍ക്ക് വേണ്ടി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമയും പ്രചാരണങ്ങളില്‍ സജീവമായിരുന്നു.
എ എം