അയര്‍ലണ്ടില്‍ മഞ്ഞിനൊപ്പം ശക്തമായ കാറ്റ് ആഞ്ഞടിക്കും; തെക്ക് പടിഞ്ഞാറന്‍ കൗണ്ടികളില്‍ യെല്ലോ വാണിങ്

അതിശൈത്യം മൂലം കഴിഞ്ഞ ദിവസങ്ങളില്‍ മെറ്റ് ഐറാന്‍ പുറപ്പെടുവിച്ച കാലാവസ്ഥ മുന്നറിപ്പുകള്‍ക്ക് തുടര്‍ച്ചയായി കനത്ത കാറ്റിനുള്ള സാധ്യതയാണ് ഏറ്റവുമൊടുവില്‍ മുന്നറിയിപ്പ് നല്‍കുന്നത്. രാജ്യത്തെമ്പാടും കനത്ത മഞ്ഞു വീഴ്ചയാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ പലഭാഗത്തും താപനില പൂജ്യത്തിന് താഴെയാണ്. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് അടുത്ത മണിക്കൂറുകളില്‍ കാറ്റ് ആഞ്ഞടിക്കുക. ഇതിനെ തുടര്‍ന്ന് കൊണാക്ട്, കാവന്‍, ഡോനിഗല്‍, ക്ലയര്‍, കെറി, ലിമെറിക്ക് എന്നീ കൗണ്ടികളില്‍ യെല്ലോ വാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നും വീശിയടിക്കുന്ന കാറ്റ് തുടക്കത്തില്‍ മണിക്കൂറില്‍ 50 മുതല്‍ 65 കിലോമീറ്റര്‍ വേഗം കൈവരിച്ച് 110 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ചേക്കും. പുറത്തിറങ്ങുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വാഹനമോടിക്കുന്നവരും, കാല്‍നടക്കാരും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താന്‍ റോഡ് സുരക്ഷാ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം 2 മണി വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അതിനിടെ വ്യാഴാഴ്ച രാജ്യത്ത് അറ്റ്ലാന്റിക്കില്‍ നിന്നുമെത്തുന്ന ശൈത്യകാറ്റ് ശക്തമായി വീശാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷകര്‍ നല്‍കിയിട്ടുണ്ട്. പകല്‍ താപനില 13 മുതല്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് വരെയാണെങ്കിലും രാത്രിയില്‍ മൈനസ് രണ്ട് ഡ്രിഗ്രി സെല്‍ഷ്യസ് വരെയാണ് നിലവില്‍ അയര്‍ലന്റിലെ തണുപ്പ്. മൂടല്‍ മഞ്ഞ് ഉള്ളതിനാല്‍ ഹെല്‍ത്ത്- ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആര്‍ട്ടിക്കില്‍ നിന്നുമുള്ള ശൈത്യപ്രവാഹത്തെ തുടര്‍ന്ന് അയര്‍ലണ്ട് അടക്കമുള്ള മിക്ക യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത തണുപ്പിന്റെ പിടിയിലായിരിക്കുകയാണ്. അടുത്ത ഏതാനും ദിവസങ്ങളില്‍ മിക്കവാറും എല്ലാ കൗണ്ടികളിലും വ്യാപകമായ മഞ്ഞും ഹിമപാതവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ ആഴ്ചയുടെ അവസാനത്തോടെ ഊഷ്മാവ് ശരാശരിക്കും താഴെപ്പോകുന്ന അവസ്ഥയാണ് സംജാതമാകാന്‍ പോകുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: