ഉപയോക്താക്കളുടെ സ്വകാര്യ മെസ്സേജുകള്‍ വായിക്കാന്‍ നെറ്റ്ഫ്‌ലിക്‌സിനും സ്‌പോര്‍ട്ടിഫൈക്കും അനുമതി; ഫേസ്ബുക്ക് വീണ്ടും വിവാദത്തില്‍

ലോകത്തിലെ നിരവധി വന്‍ കമ്പനികള്‍ക്ക് ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഇത് നേരത്തെ ഫേസ്ബുക്ക് തന്നെ വെളിപ്പെടുത്തിയതിനെ അപേക്ഷിച്ച് ഏറെ വലിയ തോതിലുള്ള വിവര കൈമാറ്റമാണെന്നാണ് അറിയുന്നത്. ഫേസ്ബുക്കിന്റെ തന്നെ ആഭ്യന്തര രേഖകളും ചില അഭിമുഖങ്ങളും ആധാരമാക്കിയാണ് ഫേസ്ബുക്ക് തങ്ങളുടെ സ്വകാര്യതാ നയം ചില വന്‍ കമ്പനികള്‍ക്കു വേണ്ടി വിട്ടുവീഴ്ച ചെയ്‌തെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്.

2017ല്‍ കമ്പനിയുടെ പങ്കാളിത്ത വിവരങ്ങളും, ഡാറ്റ പങ്കിടല്‍ സംബന്ധിച്ച വിശദാംശങ്ങളും ഫേസ്ബുക്ക് ആഭ്യന്തരതലത്തില്‍ ശേഖരിച്ചതാണ് ദി ന്യൂയോര്‍ക്ക് ടൈംസിന് കിട്ടിയത്. ഡിജിറ്റല്‍ കാലഘട്ടത്തില്‍ വ്യക്തിഗത വിവരങ്ങള്‍ ഏത്രത്തോളം വിലപ്പെട്ട വില്‍പനാവസ്തുവാണെന്നത് അടിവരയിടുന്നതാണ് ഫേസ്ബുക്കിന്റെ ഈ ഇടപാടുകള്‍. സിലിക്കണ്‍ വാലിയിലും പുറത്തുമുള്ള വമ്പന്‍ കമ്പനികള്‍ക്കാണ് ഫേസ്ബുക്ക് തങ്ങളുടെ ഡാറ്റ വില്‍പന നടത്തിയത്.

ഇരുകക്ഷികള്‍ക്കും നേട്ടമുണ്ടാക്കാന്‍ പോന്ന തരത്തിലുള്ള കരാറുകളിലാണ് കമ്പനി ഏര്‍പ്പെട്ടത്. ഫേസ്ബുക്കിന് കൂടുതല്‍ ഉപയോക്താക്കളെ കിട്ടും. ഇതുവഴി പരസ്യ വരുമാനം വന്‍തോതില്‍ കുറയ്ക്കാനാകും. പങ്കാളികളായ കമ്പനികള്‍ക്ക് തങ്ങള്‍ പരസ്യങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനും കൃത്യമായ ഇടങ്ങളിലെത്തിക്കാനും സാധിക്കും. 2.2 ബില്യണ്‍ ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. ഇവരുടെ സ്വകാര്യ വിവരങ്ങളിന്മേല്‍ വലിയ അധികാരമാണ് ഫേസ്ബുക്ക് സ്ഥാപിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മൈക്രോസോഫ്റ്റിന്റെ ബിങ് സെര്‍ച്ച് എന്‍ജിന് എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കളുടെ സൗഹൃദവലയങ്ങളെയും യാതൊരു അനുമതിയും കൂടാതെ കാണാനുള്ള അനുമതി നല്‍കിയത് ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങളില്‍ പ്രധാനമായ ഒന്നാണ്. നെറ്റ്ഫ്‌ലിക്‌സ്, സ്‌പോര്‍ട്ടിഫൈ എന്നിവര്‍ക്ക് ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനുള്ള അനുമതിയും നല്‍കി.

ആമസോണിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ പേരുകളും കോണ്ടാക്ടുകളും അവരുടെ സുഹൃത്തുക്കള്‍ മുഖാന്തിരം ശേഖരിക്കാനുള്ള അനുമതിയാണ് ഫേസ്ബുക്ക് നല്‍കിയത്. യാഹൂവിനും ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളിലേക്ക് ഒളിഞ്ഞു നോക്കാനുള്ള അനുമതി ഫേസ്ബുക്ക് നല്‍കി.

സ്വകാര്യത സംബന്ധിച്ച വലിയ പ്രശ്‌നങ്ങളാണ് ഫേസ്ബുക്ക് അടുത്ത കാലത്തായി നേരിട്ടു കൊണ്ടിരിക്കുന്നത്. കേംബ്രിഡ്ജ് അനലറ്റിക്ക എന്ന സ്ഥാപനത്തിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റ തോന്നുംപടി ഉപയോഗിക്കാനുള്ള അനുമതി നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 2016ലെ യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഈ കമ്പനിയുടെ ഇടപെടലുകള്‍ വോട്ടുകള്‍ സ്വാധീനിക്കാനിടയിയത് പുറത്തുവന്നിരുന്നു. സ്വകാര്യതാ പ്രശ്‌നം ഇത്ര രൂക്ഷമായതിനു ശേഷവും സമാനമായ ബിസിനസ്സുകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് ഫേസ്ബുക്ക് പിന്‍വാങ്ങിയിരുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട് കാണിക്കുന്നത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: