അമേരിക്ക- ഉത്തര കൊറിയ ചര്‍ച്ച: കിം ജോങ് ഉന്‍ പൂര്‍ണ തൃപ്തനെന്ന് റിപ്പോര്‍ട്ട്

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള രണ്ടാം ഉച്ചകോടിക്ക് മുമ്പ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്ന സംഭാഷണങ്ങളില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പൂര്‍ണ്ണ തൃപ്തനെന്ന് റിപ്പോര്‍ട്ട്. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രണ്ടാം ഉച്ചകോടി ഫെബ്രുവരിയില്‍ നടക്കുമെന്ന് ഉത്തര കൊറിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കിം ജോങ് ഉന്നും ഡോണള്‍ഡ് ട്രംപും തമ്മില്‍ സിംഗപ്പൂരില്‍ നടന്ന ആദ്യ ഉച്ചകോടിയില്‍ നിര്‍ണ്ണായകമായ പല തീരുമാനങ്ങളും കൈക്കൊണ്ടെങ്കിലും അവയില്‍ പലതും പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കാനായിരുന്നില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് ഇരു നേതാക്കളു രണ്ടാം ഉച്ചകോടിക്ക് തയ്യാറെടുക്കുന്നത്. ഇതിന് മുന്നോടിയായാണ് ഉന്നിന്റെ പ്രതിനിധികളും യു.എസ് ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നത്. ഈ ചര്‍ച്ചകളില്‍ കിംങ് ജോങ് ഉന്‍ പൂര്‍ണ്ണ തൃപ്തനാണെന്നാണ് ഉത്തര കൊറിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ട്രംപിന്റെ പുരോഗമനപരമായ ചിന്തകളില്‍ കിം ജോങ് ഉന്നിന് പൂര്‍ണ വിശ്വാസമുണ്ടെന്നും കെ.സി.എന്‍.എ വ്യക്തമാക്കുന്നു. ഉത്തരകൊറിയക്ക് മേല്‍ അമേരിക്കയുടെ ഉപരോധം നീക്കുന്ന കാര്യത്തിലും ഒരു പുതു വഴി തുറക്കാന്‍ ഈ ചര്‍ച്ചകളിലൂടെ സാധിക്കുമെന്ന് കിം കരുതുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ലക്ഷ്യങ്ങള്‍ ഓരോന്നായി നേടിയെടുക്കാന്‍ രണ്ടാം ഉച്ചകോടിക്ക് മുന്നോടിയായുള്ള ഇത്തരം ചര്‍ച്ചകള്‍ വഴി ഫലം കാണുമെന്നും കെ.സി.എന്‍.എ ചൂണ്ടിക്കാട്ടി.

കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കിം യോങ് ചോലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഫെബ്രുവരി രണ്ടാം ആഴ്ചയില്‍ കിം ജോങ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടി നടത്താന്‍ വൈറ്റ് ഹൌസ് തീരുമാനിക്കുകയായിരുന്നു. എന്നിരുന്നാലും ഉത്തര കൊറിയക്ക് മേല്‍ നില നില്‍ക്കുന്ന സാമ്പത്തിക ഉപരോധം തുടരുമെന്ന സൂചനകളും പുറത്ത് വരുന്നു.

Share this news

Leave a Reply

%d bloggers like this: