1970 മെയ് 1- രാത്രി 1.20 ന് ഉഡുപ്പിയിലെ ലെംബാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ മലയാളി ബ്രാഹ്മണ സ്ത്രീ ഒരു ആണ് കുഞ്ഞിന് ജന്മം നല്കി. എന്നാല്‍ ആ കുഞ്ഞിനെ അമ്മക്ക് വേണ്ടായിരുന്നു. ഇവനെ നന്നായി നോക്കുന്ന ഒരു കുടുംബത്തെ ഏല്‍പ്പിക്കണം’ എന്ന അഭ്യര്‍ത്ഥനയോടെ കുഞ്ഞിനെ വനിതാ ഡോക്ടറായിരുന്ന ഫ്ളൂക്ഫെല്ലിനെ എല്പ്പിച്ച് അവര്‍ മടങ്ങി. അനസൂയയെന്നാരുന്നു ആ അമ്മയുടെ പേര്.
എന്നാല്‍ കാലം കാത്ത് വച്ചത് മറ്റൊന്നായിരുന്നു, പിറന്നതിന് പിറകെ അനാഥനായ ആ കുഞ്ഞിനെ പതിനഞ്ചാം ദിനം ജര്‍മന്‍ ദമ്പതികള്‍ ദത്തെടുത്തപ്പോള്‍ അവന് ഒരു വിലാസമുള്ളവനായി മാറി. മലേറിയക്ക് ചികില്‍സ തേടിയായിരുന്നു തലശേരിയില്‍ നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷനില്‍ പഠിപ്പിച്ചിരുന്ന ജര്‍മന്‍ സ്വദേശികളായ എന്‍ജിനീയര്‍ ഫ്രിറ്റ്സും ഭാര്യ എലിസബത്തും ലെംബാര്‍ഡ് ആശുപത്രിയിലെത്തിലെത്തിയത്. അവര്‍ ആ കുഞ്ഞിനെ ദത്തെടുത്തു.
എന്നിട്ടും കാത്തിരുന്നു, ഉപേക്ഷിച്ച് പോയ ആ അമ്മയുടെ മടങ്ങി വരവിനായി. രണ്ട് വര്‍ഷത്തിന് ശേഷം മലയാള പത്രങ്ങളില്‍ ഉള്‍പ്പെടെ പരസ്യവും നല്കി. പക്ഷേ ആരും അന്വേഷിച്ച് വന്നില്ലെന്ന് മാത്രം. തലശേരി ജീവിതത്തിനു ശേഷം ഫ്രിറ്റ്സും എലിസബത്തും സ്വിറ്റ്സര്‍ലന്‍ഡിലെ ഥൂണ്‍ പട്ടണത്തിലേക്കു മടങ്ങി. അവര്‍ക്കു 2 പെണ്‍കുട്ടികള്‍ കൂടി ജനിച്ചു.
അമ്മയെക്കുറിച്ച് പറഞ്ഞു കേട്ട അറിവു മാത്രമുള്ള അച്ഛനെകുറിച്ച് അറിയാത്ത ആ കുഞ്ഞ് നിക്ളൗസ് സാമുവല്‍ ഗുഗ്ഗര്‍ എന്ന നിക് എന്നപേരില്‍ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യനായി വളര്‍ന്നു. ഇന്ന് സ്വിറ്റ്സര്‍ലാന്റില്‍ എംപിയാണ്. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായാണ് നിക്ക് പാര്‍ലമെന്റിലെത്തിയത്. 2002 ലാണു രാഷ്ട്രീയപ്രവേശം. 2017 ല്‍ എംപിയുമായി ഇപ്പോള്‍ പാര്‍ലമെന്റിലെ ഊര്‍ജ്ജസ്വലനായ എംപിയും.
മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ അദ്ദേഹം സൈക്കോളജിയിലും മാനേജ്മെന്റ് ആന്‍ഡ് ഇന്നവേഷനിലും ഉപരിപഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന് പുറമെ മാനേജ്മെന്റ് ആന്‍ഡ് ഇന്നൊവേഷനില്‍ അറിയപ്പെടുന്ന പ്രഭാഷകനും വ്യവസായ സംരംഭകനും കൂടിയാണ് നിക്. സിന്‍ജി എന്നപേരില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ജനപ്രിയമായിക്കഴിഞ്ഞ ഇഞ്ചിനീര് പാനീയത്തിന്റെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം.
സ്വിറ്റ്സര്‍ലന്‍ഡുകാരി ബിയാട്രീസാണ് നികിന്റെ ഭാര്യ. മക്കളുണ്ടായപ്പോള്‍ ആദ്യമകള്‍ക്ക് നിക് തന്നെ പേരിട്ടു അനസൂയ തന്റെ അമ്മയുടേതെന്ന് പറഞ്ഞ് കേട്ട അതേ പേര്. 2 ആണ്‍കുട്ടികളും പിറന്നു- ലെ ആന്ത്രോയും മി ഹാറബിയും. ഇനിയുള്ളത് രണ്ട് ആഗ്രഹങ്ങളാണ് വരുംതലമുറകള്‍ക്ക് പ്രചോദനമാകുന്ന തരത്തില്‍ തന്റെ ജീവിതകഥ പുസ്തകമാക്കണം, എന്നാതാണ് ഒന്ന്. രണ്ടാമത്തേത് 25-ാം വിവാഹ വാര്‍ഷികം കേരളത്തിന്റെ കായല്‍പ്പരപ്പില്‍ ആഘോഷിക്കണം. അതിനായി ഓഗസ്റ്റില്‍ കുടുംബസമേതം കേരളത്തിലെത്താനിരിക്കുകയാണ് അദ്ദേഹം. നാലുപതിറ്റാണ്ട് പിന്നിടുമ്പോഴും അമ്മയെ തേട് പണ്ട് നല്കിയ ആ പരസ്യങ്ങള്‍ നിക് ഇന്നും സൂക്ഷിക്കുന്നു.
വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ബന്ധമുള്ള എംപിമാരുടെ സമ്മേളനത്തിനായി ഡല്‍ഹിയില്‍ എത്തിയതാണ് ഇതിനിടയിലെ ആദ്യ ഇന്ത്യായാത്ര. അന്ന് ഒഡീഷയിലെ കലിംഗ സര്‍വകലാശാല സ്ഥാപകനും രാജ്യസഭാംഗവുമായ അച്യുത് സാമന്തയോടാണ് രാജ്യവുമായുള്ള തന്റെ ബന്ധം അദ്ദേഹം പങ്കുവയ്ക്കുന്നത്. തൊട്ടടുത്ത വര്‍ഷം കലിംഗ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്നോളജി ഡി ലിറ്റ് ബിരുദം നല്കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.