ഫ്രാങ്കോ മുളക്കലിനെതിരായ കേസ് അട്ടിമറിക്കപ്പെടുമോയെന്ന് ആശങ്കയുണ്ടെന്ന് കന്യാസ്ത്രീകള്‍

ബിഷപ്പ് ഫ്രാങ്കോ തന്നെയാണ് ഇപ്പോഴും ജലന്ധര്‍ രൂപത നിയന്ത്രിക്കുന്നതെന്ന് സംശയിക്കുന്നതായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. കന്യാസ്ത്രീകളുടെ സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കില്ലെന്ന് ജലന്ധര്‍ രൂപതാ വക്താവ് വീണ്ടും അറിയിച്ചതിനു പിന്നാലെയാണ് പുതിയ ആരോപണം. ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡന കേസ് അട്ടിമറിക്കപ്പെടുമോയെന്ന് ആശങ്കയുണ്ടെന്ന് പരാതിക്കാരിയെ പിന്തുണക്കുന്ന കന്യാസ്ത്രീകള്‍ പറഞ്ഞു. സഭയിലെ അധികാര കേന്ദ്രങ്ങള്‍ ബിഷപ്പിനൊപ്പം നിലകൊള്ളുന്നതാണ് ഈ സംശയം വര്‍ദ്ധിപ്പിക്കുന്നത്. കോടതി നടപടികള്‍ വൈകിപ്പിച്ച് കേസ് നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ ഉണ്ടായേക്കാമെന്നാണ് കന്യാസ്ത്രീകളുടെ സംശയം .

സഭയ്ക്കുള്ളില്‍ നീതി ലഭിക്കാതെ വന്നതോടെയാണ് പരാതിയുമായി നിയമത്തിന് മുന്നിലേക്ക് കന്യാസ്ത്രീ എത്തിയത്. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍ പൊലീസ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്‌തെങ്കിലും കേസ് വൈകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. മാസങ്ങള്‍ പിന്നിട്ടിട്ടും കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. ഒപ്പം കടുത്ത സമ്മര്‍ദ്ദങ്ങളാണ് സാക്ഷികളായ കന്യാസ്ത്രീകള്‍ക്ക് മേല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ അഭയാ കേസിന് സമാനമായ രീതിയില്‍ ഈ കേസും നീട്ടിക്കൊണ്ടുപോയി അട്ടിമറിക്കപ്പെടമോയെന്നാണ് കന്യാസ്ത്രീകളും അവരെ പിന്തുണയ്ക്കുന്നവരും ആശങ്കപ്പെടുന്നത്.

ജലന്ധര്‍ സഭയുടെ ചുമതലയില്‍ നിന്ന് ബിഷപ്പിനെ മാറ്റിയെങ്കിലും സഭയ്ക്കുള്ളിലെ അധികാര കേന്ദ്രങ്ങളുടെ പിന്തുണ ഫ്രാങ്കോ മുളയ്ക്കലിന് ഉണ്ട്. അതുകൊണ്ട് തന്നെയാണ് സഭയ്ക്കുള്ളില്‍ ഫ്രാങ്കോയ്‌ക്കെതിരെ നടപടികള്‍ ഉണ്ടാകാത്തത്. പൊതുസമൂഹത്തിന്റെ പിന്തുണ കന്യാസ്ത്രീക്ക് ഉണ്ടെങ്കിലും കോടതി നടപടികള്‍ നീണ്ടുപോയാല്‍ നീതിക്കായി വര്‍ഷങ്ങളോളം കന്യാസ്ത്രീകള്‍ക്ക് കാത്തിരിക്കേണ്ടിവരും.

അതേസമയം കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തില്‍ അനിശ്ചിതത്വം വന്നതോടെ, ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ സമരം ശക്തമാക്കാനുറച്ച് കന്യാസ്ത്രീകള്‍. സേവ് ഔവര്‍ സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ സഭയിലെ വിവിധ തലങ്ങളില്‍ ഇക്കാര്യത്തില്‍ ഇടപെടലും നടത്തും. രാജ്യവ്യാപകമായി ആശയപ്രചാരണം നടത്തി കൂടുതല്‍പേരുടെ പിന്തുണയാര്‍ജിച്ച് പ്രത്യക്ഷസമരത്തിലേക്കു നീങ്ങാനാണ് സേവ് ഔവര്‍ സിസ്റ്റേഴ്‌സിന്റെ നീക്കം. ഫ്രാങ്കോയ്ക്ക് ഇപ്പോഴും അധികാരസ്ഥാനത്തുള്ള സ്വാധീനത്തിനു തെളിവാണ് പുതിയ സംഭവവികാസങ്ങളെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. അതുകൊണ്ടാണ് ഫ്രാങ്കോയ്‌ക്കെതിരേ വീണ്ടും സമരം ആരംഭിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: