കേരളത്തിലെ എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെയും വരവു ചിലവു കണക്കുകള്‍ക്ക് സുതാര്യത കൈവരും. ദി കേരള ചര്‍ച്ച് ബില്‍ 2019 കരട് പ്രസിദ്ധീകരിച്ചു

കേരളത്തിലെ എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെയും വരവു ചിലവു കണക്കുകള്‍ക്ക് സുതാര്യത പകരുന്ന നിയമ നിര്‍മ്മാണത്തിനായുള്ള നടപടികള്‍ ആരംഭിച്ചു. സഭകളുടെ കീഴിലുള്ള സ്ഥാപനങ്ങളും സ്ഥാവരജംഗമ വസ്തുക്കളും ഇതില്‍ ഉള്‍പ്പെടുത്തി മേല്‍നോട്ടത്തിനു വിധേയമാക്കും. ഇതിനായുള്ള ദി കേരള ചര്‍ച്ച് ബില്‍ 2019 കരട് ബില്‍ പ്രസിദ്ധീകരിച്ചു. ഓരോ സഭാ വിഭാഗങ്ങളും സാമ്പത്തിക ഇടപാടുകളുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത കണക്കുകള്‍ ലഭ്യമാക്കണം. സഭകളുടെ കീഴിലുള്ള സമ്പത്തിന്റെ ദുര്‍വിനിയോഗം തടയുന്നതിനും കണക്കുകള്‍ വിശ്വാസികള്‍ക്ക് ലഭ്യമാകുന്നതിനും അതുവഴി സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഉണ്ടാകാവുന്ന തെറ്റിദ്ധാരണകള്‍ ഒഴിവാക്കുന്നതിനും ക്രമക്കേടുകള്‍ ഉണ്ടായി എന്ന് സംശയിക്കുന്നപക്ഷം അത് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കാര്യക്ഷമമായ മേല്‍നോട്ടം നടത്താന്‍ നിലവിലെ സംവിധാനങ്ങള്‍ അപര്യാപ്തമെന്ന് ബോധ്യപ്പെട്ടതിനാലുമാണ് പുതിയ നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.

ക്രൈസ്തവ സഭയിലോ ഏതെങ്കിലും വിഭാഗത്തിലോ ഉള്ള ഏതൊരാള്‍ക്കും ഫണ്ട് വിനിയോഗം സംബന്ധിച്ചോ സ്വത്തുക്കളുടെ ഭരണം സംബന്ധിച്ചോ പരാതിയുണ്ടെങ്കില്‍ ആക്ടിന്റെ ഭാഗമായി രൂപീകരിക്കപ്പെടുന്ന ട്രൈബ്യൂണലിനു മുമ്പാകെ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയുടെ പദവി വഹിച്ചിരുന്ന ആളോ അംഗമായ ഏകാംഗ ട്രൈബ്യൂണലോ, ജില്ലാ ജഡ്ജി അദ്ധ്യക്ഷനായുള്ള അതേ യോഗ്യതയുള്ള മറ്റു രണ്ടു പേര്‍ കൂടി അംഗങ്ങളായ മൂന്നംഗ ട്രൈബ്യൂണലോ ആണ് നിലവില്‍ വരുന്നത്.

സഭകളിലെ മെമ്പര്‍ഷിപ്പ്, സംഭാവനകള്‍, സേവന പ്രവര്‍ത്തനങ്ങളും ശുശ്രൂഷകള്‍ക്കുമുള്ള ഫണ്ട് തുടങ്ങിയവയും ഈ ആക്ടിന്റെ പരിധിയില്‍ വരും. കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍ തയ്യാറാക്കിയ ബില്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: