ഡ്രൈവിങ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് നീളുന്നു; 28,646 പേര്‍ ഇപ്പോഴും വെയിറ്റിങ് ലിസ്റ്റില്‍; ലൈസന്‍സ് ലഭിക്കാന്‍ ആറ് മാസം വരെ കാത്തിരിക്കണം

ഡബ്ലിന്‍: ഡ്രൈവിംഗ് പരിശോധകരുടെ അഭാവത്തില്‍ കൃത്യ സമയങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ നടക്കാത്തത് ലൈസന്‍സിന് കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 83,000 പേര്‍ വെയ്ന്‍ വെയിറ്റിംഗ് ലിസ്റ്റില്‍ ഉണ്ടായിരുന്നതെന്ന് സിന്‍ ഫെയ്ന്‍ വക്താവ് മണ്‍സ്റ്റര്‍ TD യുമായ ഇമെല്‍ഡ വ്യക്തമാക്കി. കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നത് ടിപ്പററിയിലെ ഡ്രൈവര്‍മാര്‍ക്കാണ്. ഏഴ് മാസത്തോളമായി ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നവര്‍ ഇവിടെയുണ്ട്. Churchtown, Mallow, Skibereen, Sligo, Tralee and Wicklow തുടങ്ങിയ കൗണ്ടികളില്‍ ആറ് മാസത്തോളമാണ് കാത്തിരിപ്പ് നീളുന്നത്. ഇപ്പോഴും ഡ്രൈവിംഗ് ടെസ്റ്റിനായി 28,646 അപേക്ഷകര്‍ വെയിറ്റിങ് ലിസ്റ്റിലാണ്.

അപേക്ഷ സമപ്പിച്ച് 10 ആഴ്ചയ്ക്കുള്ളില്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തണമെന്നാണ് റോഡ് സേഫ്റ്റി അതോറിറ്റിയുടെ നിയമം. എന്നാല്‍ ആറ് മാസത്തോളമാണ് അപേക്ഷകര്‍ കാത്തിരിക്കുന്നതെന്ന് മണ്‍സ്റ്റര്‍ TD ഇമെല്‍ഡ വ്യക്തമാക്കുന്നു. ടെസ്റ്റ് നടത്താതെ വരുന്ന സാഹചര്യത്തില്‍ പലരുടെയും തൊഴില്‍ നഷ്ടപ്പെടുന്നതിന് കാരണമായിത്തീരും എന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. അടിയന്തരമായി ഗതാഗതമന്ത്രി ഷെയ്ന്‍ റോസ് ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. പഴയ പരിശോധകര്‍ റിട്ടയര്‍ ചെയ്തതും ഈ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്താത്തതും പ്രതിസന്ധി വഷളാക്കി. ലേണേഴ്‌സ് ലൈസന്‍സ് മാത്രമുള്ളവര്‍ അംഗീകൃത ഡ്രൈവര്‍ ഒപ്പമില്ലാതെ വാഹനമോടിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന നിയമം വന്നതിനു ശേഷം നിരവധി പേര്‍ പിഴ ഈടാക്കേണ്ടതായും കാര്‍ പിടിച്ചെടുക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൃത്യസമയത്ത് ലൈസന്‍സ് കൊടുക്കാതെ അനാവശ്യ പിഴ ചുമത്തുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

അപേക്ഷകര്‍ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് മൊയാഗ് മര്‍ഡോക്ക് പ്രതികരിച്ചു. വര്‍ഷം തോറും 260,000 ഡ്രൈവിംഗ് ടെസ്റ്റുകളാണ് നടത്തിവരുന്നത്. ഡ്രൈവിംഗ് ടെസ്റ്റിന് വേണ്ടിയുള്ള അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതോടെ ആവശ്യത്തിന് പരിശോധകര്‍ ഇല്ലാതെ പലര്‍ക്കും കൃത്യസമയത്ത് ലൈസന്‍സ് ലഭിക്കാതെ വരുന്ന സാഹചര്യമുണ്ട്.

പലരും തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കും പഠന ആവശ്യങ്ങള്‍ക്കുമാണ് ഡ്രൈവിങ് ടെസ്റ്റിനായി അപേക്ഷിച്ചിട്ടുള്ളത്. ടെസ്റ്റ് നടത്തുന്നതില്‍ ഇത്രയധിയം കാലതാമസം നേരിടുന്നത് ആളുകളെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ എത്രയും വേഗത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടെസ്റ്റുകളുടെ കൃത്യമായ നടത്തിപ്പിന് ഇനിയും കൂടുതല്‍ സെന്ററുകള്‍ അനുവദിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: