കാനഡയില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിയെടുത്തത് ലക്ഷങ്ങള്‍; തട്ടിപ്പുവീരനായ പാലാക്കാരന്‍ അനില്‍ ജോര്‍ജ്ജിനെ കുടിക്കി പാലാ പോലീസ്…

പാലാ: കാനഡയില്‍ ജോലി വാഗ്ധാനം നല്കി രാമപുരം സ്വദേശിയില്‍ നിന്നും പണം തട്ടിയ കേസില്‍ പാലാ മുണ്ടുപാലം ഉഴുത്തുവാകുമ്മിണിയില്‍ അനില്‍ ജോര്‍ജ് (40) പാലാ പോലീസിന്റെ പിടിയില്‍. രാമപുരം സ്വദേശി വിഷ്ണുവിന്റെ പക്കല്‍ നിന്നും 33 ലക്ഷം രൂപയോളമാണ് ഇയാള്‍ തട്ടിയെടുത്തത്. വിഷ്ണു കോട്ടയം എസ്പിക്കു നല്കിയ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. ഏഴ് വ്യാജ സിംകാര്‍ഡും, 15 വ്യാജ എറ്റിഎം കാര്‍ഡുമുപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നത്. ഇവ ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ വിഷ്ണുവിന്റെ പിതാവിനെ പറഞ്ഞ് പറ്റിച്ചാണ് പണം തട്ടിയത്.

എംകോം കാരനായ വിഷ്ണുവിന് കാനഡയില്‍ ആകര്‍ഷകമായ ശമ്പളമുള്ള ജോലിയായിരുന്നു വാഗ്ദാനം. 5 ലക്ഷം രൂപ നേരിട്ടും ബാക്കി പണം 103 തവണകളായി ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയുമായിരുന്നു തട്ടിയെടുത്തത്. ഇയാളുടെ കൈവശമുള്ള എറ്റിഎം കാര്‍ഡിന്റെ ഉടമസ്ഥന്‍ ഇയാളല്ല. സിം കാര്‍ഡും മറ്റ് പലരുടേയും പേരിലാണ്. വിസ ലഭിക്കുവാന്‍ തന്റെ പിതാവിന്റെ അക്കൗണ്ടിലേക്കെന്ന വ്യാജേനയാണ് വിഷ്ണുവിനെക്കൊണ്ട് പണം ട്രാന്‍ഫര്‍ ചെയ്യിച്ചു കൊണ്ടിരുന്നത്. പിതാവിന്റെ ഫോണ്‍ നമ്പര്‍ ആണെന്നും പറഞ്ഞ് നല്കിയ നമ്പറില്‍ വിളിച്ചാലും ഇയാളാണ് അറ്റന്‍ഡ് ചെയ്തിരുന്നത്. ഇയാളുടെ ഒപ്പം ഭാര്യയും രണ്ട് കുട്ടികളും താമസമുണ്ട്. പണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ ഉടന്‍ തന്നെ എറ്റിഎം കാര്‍ഡുപയോഗിച്ച് എടുക്കുകയും ചെയ്തിരുന്നു.

ആഡംബര ജീവിതത്തിന് ഇയാള്‍ പണം ഉപയോഗിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിനു മനസ്സിലാക്കാനായത്. ബംഗളുരുവിലേക്കും മറ്റും സ്ഥിരമായി വിമാനയാത്ര നടത്തിയിരുന്ന ഇയാളുടെ രഹസ്യ ബന്ധങ്ങളും പോലീസ് അന്വേഷിച്ചുവരുകയാണ്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള ബന്ധം ഉപയോഗിച്ചാണ് ഇയാള്‍ വ്യാജ എറ്റിഎം കാര്‍ഡുകളും സിം കാര്‍ഡുകളും തരപ്പെടുത്തിയത്. ഒരു എറ്റിഎം കാര്‍ഡിന്റെ ഉടമയെ അന്വേഷിച്ചു ചെന്നപ്പോള്‍ പോലീസിനു കണ്ടെത്താനായത് ഒരു മനോരോഗിയെയായിരുന്നു.

മറ്റ് എറ്റിഎം സിം കാര്‍ഡിന്റെ ഉടമകളെ പോലീസ് അന്വേഷിച്ചുവരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മറ്റു സ്ഥലങ്ങളില്‍ ഇത്തരത്തില്‍ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് വിശദമായ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. കോട്ടയം എസ്പിയുടെ നിര്‍ദേശത്തെതുടര്‍ന്ന് സിഐ വര്‍ഗീസ് അലക്സാണ്ടര്‍, എസ്ഐ ബിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ വിശദമായ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: