സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ മലേഷ്യയോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. ദേശീയാന്വേഷണ ഏജന്‍സിയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം നേരിടുന്നുണ്ട് ധാക്കയില്‍ 2016ല്‍ 22 പേരുടെ ജീവനെടുത്ത ഒരു ആക്രമണത്തിന് പ്രചോദനമായത് സാകിര്‍ നായിക്ക് പീസ് ടീവിയില്‍ നടത്തിയ പ്രഭാഷണമായിരുന്നെന്ന് ബംഗ്ലാദേശ് ആരോപിച്ചിരുന്നു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ഐഎസ്ഐഎസ് ആണ് ഈ ആക്രമണം പദ്ധതിയിട്ട് നടത്തിയത്.
സാകിര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഔദ്യോഗിക ആവശ്യമുന്നയിച്ച കാര്യം വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. ഇന്ത്യ ഈ ശ്രമം ഇനിയും തുടര്‍ന്നു കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ നിയമവ്യവസ്ഥയുടെ സത്യസന്ധത ഒരുകാലത്തും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെട്ട രവീഷ് കുമാര്‍ സാകിറിനെ വിട്ടുകിട്ടുമെന്ന പ്രതീക്ഷ പങ്കുവെച്ചു. ഇന്ത്യയില്‍ സാകിര്‍ നായിക്കിന് നീതിപൂര്‍വ്വമായ പരിഗണന കിട്ടില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദ് പറഞ്ഞതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പുതിയ നീക്കം. ഇന്ത്യക്ക് നായിക്കിനെ വിട്ടുകൊടുക്കാതിരിക്കാന്‍ മലേഷ്യക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2016ല്‍ ഇന്ത്യ വിട്ട സാകിര്‍ നായിക് മലേഷ്യയിലെ പുത്രജയയിലാണ് താമസിക്കുന്നത്. മലേഷ്യന്‍ ഗവണ്‍മെന്റ് സാകിര്‍ നായികിന് താമസിക്കാന്‍ വീട് നല്‍കിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധവും നായികിനുണ്ട്. എന്‍ഐഎയുടെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാര്‍ മലേഷ്യന്‍ ഗവണ്‍മെന്റിനോട് നായികിനെ വിട്ടുതരാന്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കുറെയായി. മലേഷ്യ ഇതിന് തയ്യാറായിട്ടില്ല.
സാകിര്‍ നായികിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഹാജരാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്നാണ് മലേഷ്യയുടെ വാദം. റോയോടും മറ്റും ഇന്‍ര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് ഹാജരാക്കിയാല്‍ സാകിര്‍ നായികിനെ അറസ്റ്റ് ചെയ്യാം എന്ന് അറിയിച്ചിട്ടുണ്ടെന്നും മലേഷ്യന്‍ അധികൃതര്‍ വാദിച്ചു നില്‍ക്കുന്നു. മലേഷ്യയില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാത്തിടത്തോളം അദ്ദേഹത്തെ വിട്ടു നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് അധികാരികള്‍. ശ്രീലങ്കയില്‍ ഇക്കഴിഞ്ഞ ഈസ്റ്റര്‍ദിനത്തില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നാലെ പിടിയിലായ ചില ഇന്ത്യാക്കാരില്‍ നിന്നും സാകിര്‍ നായിക്കിന്റെ വീഡിയോകള്‍ പിടിച്ചെടുത്തിരുന്നു.