ന്യൂയോര്‍ക്ക് : കാശ്മീരില്‍ ഇന്ത്യ നടപ്പാക്കിയ പുതിയ മാറ്റങ്ങളില്‍ യു.എന്‍ ഇടപെടണമെന്ന പാകിസ്ഥാന്റെയും ചൈനയുടെയും അഭ്യര്‍ത്ഥനമാനിച്ചു ഇന്നലെ നടന്ന യു.എന്‍ രക്ഷാസമിതി ചര്‍ച്ചയില്‍ പാകിസ്താനെ അനുകൂലിച്ചത് ചൈന മാത്രം. പാകിസ്താന്‍ ദിനപത്രമായ ദി ഡോണ്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലീഹ ലോധിയും സംഘവും കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ പിന്തുണ ഉറപ്പിക്കാന്‍ അക്ഷീണ പരിശ്രമം നടത്തിയെന്നും ഇന്ത്യയുടെ നടപടി സൗത്ത് ഏഷ്യയുടെ സമാധാനത്തെ തകര്‍ക്കുന്നതാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
എന്നാല്‍ രക്ഷാ സമിതിയിലെ14 അംഗരാജ്യങ്ങളുടെ നിലപാട് പാകിസ്താന് അനുകൂലമല്ലെന്ന് ദി ഡോണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചൈനയൊഴികെയുള്ള സ്ഥിരാംഗങ്ങള്‍ കശ്മീര്‍ വിഷയം ഉഭയകക്ഷി പ്രശ്‌നമാണെന്ന നിലപാട് എടുക്കുകയായിരുന്നു. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. പാകിസ്താന്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും ചര്‍ച്ച തുടങ്ങാന്‍ ആദ്യം തീവ്രവാദം അവസാനിപ്പിക്കണമെന്നും ഇന്ത്യയുടെ യു.എന്‍ പ്രതിനിധി പറഞ്ഞു. ഷിംല കരാര്‍ പാലിക്കാന്‍ ഇന്ത്യ ബാധ്യസ്ഥരാണെന്നും എന്നാല്‍ ഉഭയകക്ഷി കരാറുകളെ പാകിസ്താന്‍ ബഹുമാനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ സ്വാതന്ത്ര ദിനത്തില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതും പാകിസ്താന് തന്നെ തിരിച്ചടിയായി. യു.എന്നില്‍ മറ്റു സ്ഥിര അംഗങ്ങളും, താത്കാലിക അംഗങ്ങളും പാകിസ്താനെ വേണ്ടവിധം അനുകൂലിച്ചില്ല എന്നതും ശ്രദ്ധേയമാണ്. കാശ്മീര്‍ പ്രശ്‌നം തങ്ങളുടെ ആഭ്യന്തര പ്രശനമാണെന്ന ഇന്ത്യയുടെ അവകാശത്തെ അംഗീകരിക്കുന്ന നിലപാട് ഉള്ളതുകൊണ്ടാണ് അന്തരാഷ്ട്ര മധ്യവര്‍ത്തികള്‍ ആവശ്യമില്ലെന്നും, ഇന്ത്യയും പാകിസ്ഥാനും പ്രശനം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും രക്ഷ സമിതി ആവശ്യപ്പെട്ടത്.
കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെയും, വിദേശകാര്യ സെക്രട്ടറിയുടെയും ഇടപെടല്‍ ഇന്ത്യയ്ക്ക് ഗുണകരമായി മാറി. രക്ഷ സമിതി അംഗങ്ങള്‍ക്ക് നേരെത്തെ തന്നെ കാശ്മീര്‍ വിഷയത്തിലെ വസ്തുത ഇന്ത്യയ്ക്ക് മനസിലാക്കികൊടുക്കാന്‍ കഴിഞ്ഞിരുന്നു. കാശ്മീരില്‍ സമഗ്രവികസനവും, ഭീകരവാദവും അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നടപടിയാണ് ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നതെന്ന വാദത്തിന് ലോകരാജ്യങ്ങള്‍ക്കിടയില്‍ അംഗീകാരം ലഭിച്ചിരുന്നു. യു.എന്നും ഈ നിലപാടിനെ പിന്താങ്ങി എന്ന് വേണം മനസിലാക്കാന്‍.