ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് സര്‍വീസില്‍ ഇനി ബാക്കിയുള്ളത് പത്ത് ദിവസങ്ങള്‍ മാത്രം. അതേസമയം ബാബറി മസ്ജിദ് തര്‍ക്കഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കേസില്‍ ഉള്‍പ്പെടെ അഞ്ച് സുപ്രധാന കേസുകളുടെ വിധിയാണ് ഇനിയും പുറപ്പെടുവിക്കാനുള്ളത്. നവംബര്‍ 17നാണ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. ഇതിനിടെയില്‍ പത്തില്‍ താഴെ പ്രവര്‍ത്തി ദിനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
മതം, പ്രതിരോധം, രാഷ്ട്രീയം തുടങ്ങിയ വിവിധ വിഷയങ്ങളിലെ വിധികളാണ് വരാനുള്ളത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രാമജന്മഭൂമി-ബാബറി മസ്ജിദ് ഉടമസ്ഥ തര്‍ക്കമാണ്. ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കുന്ന ഭരണഘടനാ ബെഞ്ചാണ് ഇത് കൈകാര്യം ചെയ്യുന്നത്. അടുത്ത ചീഫ് ജസ്റ്റിസായി തീരുമാനിക്കപ്പെട്ടിരിക്കുന്ന എസ് എ ബോബ്ദെയും അംഗമായ ഭരണഘടനാ ബെഞ്ച് 40 ദിവസത്തെ മാരത്തണ്‍ വാദമാണ് ഈ കേസില്‍ കേട്ടത്.
2018 സെപ്തംബറിലെ സുപ്രിംകോടതിയുടെ പ്രധാന വിധിയായിരുന്ന ശബരിമല യുവതീ പ്രവേശന വിധിയുടെ പുനഃപരിശോധനാ ബെഞ്ചിന് നേതൃത്വം നല്‍കുന്നതും ഗൊഗോയ് ആണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം ലംഘിക്കുന്നതാണ് വിധിയെന്ന് ആരോപിച്ച് 65 ഹര്‍ജികളാണ് സുപ്രിംകോടതിക്ക് ലഭിച്ചിരിക്കുന്നത്. ശബരിമലയിലെ പ്രതിഷ്ഠയായ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ക്ഷേത്രദര്‍ശനം നടത്തുന്നത് ഈ വിശ്വാസത്തിനെതിരാണെന്നുമാണ് ഹര്‍ജികളില്‍ പറയുന്നത്.
റഫേല്‍ നദാല്‍ വിമാനക്കരാറില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂറി, യശ്വന്ത് സിന്‍ഹ എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയാണ് മറ്റൊരു കേസ്. കഴിഞ്ഞ ഒക്ടോബറില്‍ പരാതിക്കാര്‍ പരാതി നല്‍കിയപ്പോള്‍ തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് കോടതി ചോദിച്ച കേസാണ് ഇത്. 2018 ഡിസംബറില്‍ 14ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് സര്‍ക്കാര്‍ വിധി സമ്പാദിച്ചതെന്നും റിവ്യൂ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാവല്‍ക്കാരന്‍ കള്ളനാണ് (ചൗക്കീദാര്‍ ചോര്‍ ഹേ) എന്ന രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസ്താവന ഉണ്ടായത് ഈ കേസിലാണ്. 2017ലെ ഫിനാന്‍സ് നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികളും ഈ പത്ത് ദിവസത്തിനുള്ളില്‍ ചീഫ് ജസ്റ്റിസ് പരിഗണിക്കും.