ജര്‍മ്മനിയില്‍ രാഷ്ട്രീയ പ്രതിസന്ധി; മെര്‍ക്കല്‍ വീണേക്കും

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ സോഷ്യല്‍ ഡെമോക്രറ്റുകള്‍ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തതോടെ എയ്ഞ്ചല മെര്‍ക്കല്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ഭാവി തുലാസില്‍. തിരഞ്ഞെടുക്കപ്പെട്ട നോര്‍ബെര്‍ട്ട് വാള്‍ട്ടര്‍-ബോര്‍ജാന്‍സ്, സസ്‌കിയ എസ്‌കെന്‍ എന്നിവര്‍ സഖ്യ സാധ്യതകള്‍ പുനഃപരിശോധിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമമാക്കിയിരിക്കുകയാണ്. മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളോട് (സിഡിയു) സര്‍ക്കാരിന്റെ നയങ്ങളില്‍ ചില സുപ്രധാന മാറ്റങ്ങള്‍ ആവശ്യപ്പെടുമെന്നും, അത് സാധ്യമല്ലെങ്കില്‍ സഖ്യത്തില്‍ നിന്നും പുറത്തുപോകുമെന്നും ഇരുവരും പറഞ്ഞു കഴിഞ്ഞു. നിലവിലെ വൈസ് ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനേയും ക്ലാര ഗെവിറ്റ്സിനേയും പരാജയപ്പെടുത്തിയാണ് അവര്‍ പാര്‍ട്ടിയുടെ തലപ്പത്തെത്തിയത്.

2017 ലെ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് ജര്‍മ്മനിയില്‍ തൂക്കുസഭ അധികാരത്തില്‍ എത്തുന്നത്. സഖ്യം തകര്‍ന്നതോടെ ജര്‍മ്മനി വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇനിയൊരിക്കല്‍കൂടെ അധികാരസ്ഥാനത്തേക്ക് വരുന്നില്ലെന്ന് പ്രഖ്യാപിച്ച മെര്‍ക്കലിന് അവര്‍ വിചാരിച്ചതിലും നേരത്തെ പുറത്തു പോകേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഒരു ന്യൂനപക്ഷ സര്‍ക്കാരിനെ നയിക്കുന്ന കാര്യത്തില്‍ തനിക്ക് ഒട്ടേറെ സന്ദേഹങ്ങള്‍ ഉണ്ടെന്ന് 2005ന് ശേഷം നാലാമത്തെ മുന്നണി സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറെടുക്കുന്ന വേളയില്‍ മെര്‍ക്കല്‍ പറഞ്ഞിരുന്നു.

ശനിയാഴ്ച നടന്ന എസ്പിഡി നേതൃത്വ വോട്ടെടുപ്പില്‍ നോര്‍ബെര്‍ട്ട് വാള്‍ട്ടറും എസ്‌കെനും 53 ശതമാനം വോട്ടുകള്‍ നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. നിലവിലെ സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ഒലാഫ് ഷോള്‍സിന് 45 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. അത് അദ്ദേഹത്തിനെതിരെയുള്ള അവിശ്വാസ വോട്ടായി പരക്കെ കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഇനി എല്ലാ കണ്ണുകളും ഷോള്‍സിലേക്കാണ്.

Share this news

Leave a Reply

%d bloggers like this: