ലണ്ടൺ: യുകെ ജനത ഒരിക്കൽ കൂടി വിധിയെഴുതിയപ്പോൾ, വീണ്ടും അധികാരം ടോറികളുടെ കൈയിൽ തിരിച്ചെത്താനുള്ള സാധ്യത വർധിച്ചു. ബ്രിട്ടന്റെയും ബ്രെക്‌സിറ്റിന്റെയും ഭാവിനിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഫലം പ്രഖ്യാപിച്ച 459 സീറ്റുകളില്‍ 236 സീറ്റുകളാണ് നേടിയത്. പ്രതിപക്ഷനേതാവ് ജെറെമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടിക്ക് 161 സീറ്റുകളും ലഭിച്ചിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വലിയ മുന്നേറ്റം നടത്തി. ആകെയുള്ള 650 സീറ്റുകളില്‍ 326 സീറ്റുകളാണ് വിജയിക്കാന്‍ വേണ്ടത്. ബോറിസ് ജോണ്‍സണെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നതോടെ ബ്രിട്ടണ്‍ 2020 ജനുവരി 31-നുതന്നെ യൂറോപ്യന്‍ യൂണിയന് പുറത്ത് പോകാന്‍ വഴിയൊരുങ്ങും.
എക്സിറ്റ് പോൾ ഫലങ്ങളുടെ പ്രതിഫലനമാണ് ഇതുവരെയുള്ള തെരെഞ്ഞെടുപ്പ് ഫലങ്ങൾ നൽക്കുന്ന സൂചന. ലേബര്‍ പാര്‍ട്ടിക്ക് 191 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനാകുകയെന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പറയുന്നു. ലിബറല്‍ ഡെമോക്രാറ്റുകള്‍ 13 സീറ്റുകളില്‍ വിജയിക്കും. ബ്രെക്സിറ്റ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഇടം ലഭിക്കില്ലെന്നും സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിക്ക് 55 സീറ്റുകളില്‍ വിജയ്ക്കും എന്നാണ് എക്സിറ്റ് പോൾ പ്രവചനം. ഉറച്ച ജനവിധിയുണ്ടാകുമെന്ന എക്സിറ്റ് പോള്‍ പ്രവചനം വിപണിയിലും പ്രതിഫലിച്ചു. ബ്രിട്ടീഷ് പൗണ്ട് ഡോളറിനെതിരെ മികച്ച നേട്ടമുണ്ടാക്കിയിരിക്കുകയാണ്.
ഡോളറിനെതിരെ കഴിഞ്ഞ മെയ് മാസം തൊട്ടുള്ള ഏറ്റവും മികച്ച നിലയിലാണിപ്പോള്‍ പൗണ്ട്. യൂറോയ്ക്കെതിരെ കഴിഞ്ഞ മൂന്നര വര്‍ഷത്തെ ഏറ്റവും മികച്ച നിലയിലും എത്തിയിരിക്കുന്നു. അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ ഉടനെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനായി നിയമനിര്‍മാണം നടത്തുമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു. ഇത് ക്രിസ്തുമസ്സിനു മുമ്പായി നടത്തുമെന്നും അവര്‍ അറിയിച്ചു.
2016ല്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാന്‍ നടത്തിയ ഹിതപരിശോധനക്ക് ശേഷം നടക്കുന്ന മൂന്നാമത്തെ പൊതു തെരഞ്ഞെടുപ്പാണിത്. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, പ്രതിപക്ഷ നേതാവ് ജെറെമി കോര്‍ബിന്‍, ലിബറല്‍ ഡേമോക്രാറ്റ് നേതാവ് ജോ സ്വിന്‍സണ്‍ എന്നിവര്‍ തമ്മിലാണ് കടുത്ത മത്‌സരം നടന്നത്.