ഡബ്ലിൻ : അയർലണ്ടിൽ ലൈംഗിക അതിക്രമമത്തിന് പിടിക്കപ്പെടുന്ന കുറ്റവാളികളെ ഇലക്ട്രോണിക് ടാഗിംഗ് ഉപയോഗിച്ച് ട്രാക്ക് ചെയ്യുമെന്ന് നീതിന്യായ വകുപ്പ് മന്ത്രി ഹെലൻ മക്കെന്റീ (TD).ഇത്തരം കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന പ്രതികൾ കുറ്റമാവർത്തിക്കുന്ന സാഹചര്യം കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ലൈംഗിക കുറ്റകൃത്യ (ഭേദഗതി) ബിൽ 2021 ചൊവ്വാഴ്ച സർക്കാർ അംഗീകരിച്ചു. , ചില പ്രത്യേക സാഹചര്യങ്ങളിൽ ലൈംഗിക കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാനും ഈ ബില്ല് ഗാർഡയെ അനുവദിക്കും.
ലൈംഗീക അതിക്രമം കാണിക്കുന്നവരെക്കുറിച്ച് സമൂഹത്തിനുള്ള ആശങ്കകൾ താൻ മനസ്സിലാക്കുന്നുവെന്ന് നീതിന്യായ മന്ത്രി പറഞ്ഞു, ആ ആശങ്കകൾ ലഘൂകരിക്കാൻ പുതിയ നിയമങ്ങൾ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കുറ്റവാളിയുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് വിരലടയാളം, കൈപ്പത്തിയുടെ അടയാളങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവ എടുക്കാൻ ഗാർഡയ്ക്ക് കൂടുതൽ അധികാരം പുതിയ ബിൽ നൽകുന്നുണ്ട്.
ലൈംഗിക കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരെ നിരീക്ഷിക്കുന്നതിന് രാജ്യത്ത് ശക്തമായ ഒരു സംവിധാനം നിലവിലുണ്ട്, എന്നാൽ ഈ നിയമം ആ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ബില്ലിലെ എല്ലാ വ്യവസ്ഥകളും പ്രയോഗികമാക്കാനും വിലയിരുത്താനും പ്രൊബേഷൻ സർവീസ്, ആൻ ഗാർഡ സിയോചന എന്നിവരുമായി അടുത്ത് കൂടിയാലോചിച്ചാണ് ഇത് വികസിപ്പിച്ചതെന്നും മന്ത്രി സൂചിപ്പിച്ചു.
നിലവിലെ കണക്കുകൾ പ്രകാരം , 2001 ലെ സെക്‌സ് ഒഫൻഡേഴ്‌സ് ആക്‌റ്റിന്റെ പരിധയിൽ ശിക്ഷിക്കപ്പെട്ട 1,708 പേർ ഉണ്ട്. ദുർബല വിഭാഗങ്ങളിൽപ്പെട്ട ആളുകളുടെ കൂടെ ജോലി ചെയ്യുന്ന ഇത്തരം ആളുകളെ ട്രാക്ക് ചെയ്യാനും ബിൽ അനുവാദം നൽകുന്നുണ്ട്.പുതിയ ബിൽ വരും മാസങ്ങളിൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.