അയർലണ്ടിൽ കാറ്റാടി മില്ലുകൾ വഴി ഏപ്രിലിൽ നടത്തിയത് റെക്കോർഡ് ഊർജ്ജോൽപ്പാദനം; ഇന്ധനവില വർദ്ധനയ്ക്കിടെ മികച്ച നേട്ടം

അയര്‍ലണ്ടില്‍ കാറ്റാടി മില്ലിലൂടെ (Wind Mill ) ഇതുവരെയുള്ളതില്‍ ഏറ്റവുമധികം വൈദ്യുതി ഉല്‍പ്പാദനം നടന്നത് ഇക്കഴിഞ്ഞ ഏപ്രിലില്‍. Wind Energy Ireland പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2021 ഏപ്രിലിനെക്കാള്‍ 7% കൂടുതല്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ പോയ മാസം സാധിച്ചു.

ഊര്‍ജ്ജനിരക്ക് നിയന്ത്രണാതീതമായി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ വലിയ നേട്ടമാണിത്. ആകെ ഊര്‍ജ്ജത്തിന്റെ 32 ശതമാനവും വിന്‍ഡ് മില്‍ ഉപയോഗിച്ച് ഏപ്രിലില്‍ ഉത്പാദിപ്പിക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വിന്‍ഡ് ടര്‍ബൈനുകള്‍ വഴി കൂടുതലായി ഊര്‍ജ്ജോല്‍പ്പാദനം സാധ്യമായതോടെ ഏപ്രിലില്‍ വൈദ്യുതിയുടെ ഹോള്‍സെയില്‍ വില ഒരു മെഗാവാട്ട് ഹവറിന് 218.26 യൂറോ ആക്കി കുറയ്ക്കാന്‍ സാധിച്ചതായും അധികൃതര്‍ പറയുന്നു. മാര്‍ച്ചില്‍ ഇത് റെക്കോര്‍ഡ് നിരക്കായ 293.25 യൂറോ എന്ന നിലയിലായിരുന്നു.

രാജ്യത്തെ ഓരോ വീട്ടുകാരും ശരാശരി 4.6 മെഗാവാട്ട് ഹവേഴ്‌സ് വൈദ്യുതിയാണ് ഓരോ വര്‍ഷവും ഉപയോഗിക്കുന്നതെന്നാണ് കണക്ക്.

കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാന്‍ വിന്‍ഡ് മില്ലുകള്‍ വലിയ രീതിയില്‍ സഹായം ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് Wind Energy Ireland CEO ആയ Noel Cunniffe പറഞ്ഞു. ഓരോ പുതിയ വിന്‍ഡ് ഫാമും, സോളാര്‍ ഫാമും അയര്‍ലണ്ടിനെ ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് കുറയ്ക്കാനായി നാം കൂടുതലായി പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകളെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയര്‍ലണ്ടിന്റെ വൈദ്യുതി ഉല്‍പ്പാദനം 2035-ഓടെ സീറോ എമിഷന്‍ രീതിയിലാക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും Wind Energy Ireland പങ്കുവച്ചു.

Share this news

Leave a Reply

%d bloggers like this: